യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വർഷം ഇന്ത്യ സന്ദർശിക്കില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. അടുത്ത വർഷം ആദ്യത്തോടെ ട്രംപ് ഇന്ത്യ സന്ദർശിച്ചേക്കുമെന്നും അദ്ദേഹം അറിയിച്ചു. ട്രംപിന്റെ സന്ദർശനത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു റൂബിയോ.
യു.എസ് പ്രസിഡന്റിന്റെ സന്ദർശനം അടുത്ത വർഷത്തേക്ക് നീട്ടിയതോടെ ഈ വർഷം നടക്കേണ്ടിയിരുന്ന ക്വാഡ് ഉച്ചകോടിയുടെ സാധ്യതകളും മങ്ങിയിരിക്കുകയാണ്. 2027-ന്റെ തുടക്കത്തിലായിരിക്കും ട്രംപിന്റെ ഇന്ത്യൻ സന്ദർശനം നടക്കുകയെന്നാണ് സൂചന. സന്ദർശനത്തിനായുള്ള പ്രാഥമിക ഒരുക്കങ്ങൾ വൈറ്റ് ഹൗസ് ആരംഭിച്ചിട്ടുണ്ടെന്നും റൂബിയോ കൂട്ടിച്ചേർത്തു.
പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യ സന്ദർശനത്തിന് മുൻപ് തന്നെ ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കരാർ അന്തിമ രൂപത്തിൽ എത്തിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. നേരത്തെ ഫ്രാൻസിൽ നടന്ന ജി-7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ താൻ ഇന്ത്യ സന്ദർശിക്കുമെന്ന സൂചന ട്രംപ് നൽകിയിരുന്നു.