എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പൊലീസ് സ്റ്റേഷന് മുന്നിൽ ഓണാഘോഷം സംഘടിപ്പിച്ച സംഭവത്തിൽ ഗുരുതര വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ജനറൽ ഡ്യൂട്ടി (ജി.ഡി) ചാർജ്ജുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഉൾപ്പെടെ ആറ് പൊലീസുകാരെ എ.ആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റി. സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്.എച്ച്.ഒ) പ്രശാന്തിനെതിരെയുള്ള നടപടി ഐ.ജി തലത്തിൽ തീരുമാനിക്കും.
ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികളാണ് മ്യൂസിയം പൊലീസ് സ്റ്റേഷൻ വളപ്പിൽ ഒരുക്കിയ ഊഞ്ഞാലാടിയും പൂക്കളത്തിന് സമീപം നിന്നും ഓണാഘോഷം നടത്തി റീൽസ് ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. പ്രതികൾ ദൃശ്യങ്ങൾ ചിത്രീകരിക്കുമ്പോൾ തടയാതെ നോക്കിനിന്നതിനാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചത്.
സംഭവം വിവാദമായതിനെ തുടർന്ന് എസ്.എച്ച്.ഒ പ്രശാന്ത് സ്റ്റേഷൻ ചുമതലയിൽ നിന്ന് മാറിനിന്നിരുന്നു. പൊലീസുകാരും പ്രതികളും തമ്മിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന കാര്യത്തിൽ സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനുപുറമെ, സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കായി കല്യാൺ സിൽക്സിൽ നിന്ന് വാങ്ങിയ 68 ഓണക്കോടി ഷർട്ടുകളുമായി ബന്ധപ്പെട്ടും പ്രത്യേക പരിശോധന നടത്തുന്നുണ്ട്. വകുപ്പുതല പ്രാഥമികാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമായിരിക്കും കൂടുതൽ പേർക്കെതിരെയുള്ള തുടർനടപടികൾ സ്വീകരിക്കുക.