സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിനെ തുടർന്നാണ് സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ മൂന്ന് ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർഗോഡ് എന്നീ എട്ട് ജില്ലകളിലാണ് ഇന്ന് മഞ്ഞ മുന്നറിയിപ്പ് (യെല്ലോ അലർട്ട്) നൽകിയിരിക്കുന്നത്. വരുംദിവസങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
മോശം കാലാവസ്ഥയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തീരദേശങ്ങളിൽ 'കള്ളക്കടൽ' പ്രതിഭാസത്തിന് സാധ്യതയുള്ളതിനാൽ തീരവാസികൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവരും നദീതീരങ്ങളിലുള്ളവരും മുൻകരുതൽ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.