കോട്ടയം:അമേരിക്കയിൽ കാലിഫോർണിയയിലെ മിൽപിറ്റാസിൽ നടന്ന കൊലപാതകങ്ങളുടെ ഞെട്ടലിലാണ് കേരളവും കോട്ടയവും. മലയാളിയുവതി സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികളെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിൽ നിന്നും ഇവരെ അറിയുന്നവരാരും ഇനിയും മുക്തരായിട്ടില്ല.കോട്ടയം കുറിച്ചി പള്ളത്തറ വീട്ടിൽ ജേക്കബിന്റെ (മിഥുൻ) ഭാര്യയും തിരുവനന്തപുരം സ്വദേശിനിയുമായ ആനി ജേക്കബ് (35), തൃശൂർ പട്ടിക്കാട് മുടിക്കോട് പാണഞ്ചേരി തെക്കൂട്ട് ഹരിദാസ് - സുഷമ ദമ്പതികളുടെ മകൾ അഞ്ജന വിജീഷ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തായ കോട്ടയം സ്വദേശി അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
രണ്ടു കൂട്ടുകാരികളെയും ദാരുണമായി കൊലപ്പെടുത്തിയത് തങ്ങളുടെ നാട്ടുകാരി അനിലയാണെന്ന് വിശ്വസിക്കാൻ അവർക്കിപ്പോഴും കഴിഞ്ഞിട്ടില്ല. അത്രയും നല്ല അഭിപ്രായമാണ് അനിലയേയും കുടുംബത്തേയുംകുറിച്ച് നാട്ടുകാർക്കും വീട്ടുകാർക്കും.എന്നാൽ, ഇത്തരത്തിലൊരു ക്രൂരകൃത്യംചെയ്യാൻ തങ്ങൾക്കറിയുന്ന അനിലയ്ക്കാവില്ലെന്ന് ബന്ധുക്കളും നാട്ടുകാരും ഒരേസ്വരത്തിൽ പറയുന്നു. സ്വതവേ ശാന്തസ്വഭാവമായിരുന്നു അനിലയുടേത്, ബന്ധുക്കളോടും നാട്ടുകാരോടുമെല്ലാം നല്ല പെരുമാറ്റം. അനിലയെക്കുറിച്ചോ ആ വീട്ടുകാരെക്കുറിച്ചോ ആർക്കും നല്ലതല്ലാത്ത അഭിപ്രായമില്ലഈയടുത്ത ദിവസം ഒന്നിച്ച് ഓണമാഘോഷിച്ചവർ... ഒന്നിച്ച് സിനിമ കണ്ടവർ... ഒരൊറ്റ രാത്രിയിൽ ഇവർക്കിടയിലെന്തുണ്ടായി? ഉത്തരംകിട്ടാതെ ഉഴലുകയാണ് മൂന്ന് കുടുംബങ്ങൾ.
സ്ഥലത്തെ അറിയപ്പെടുന്ന കുടുംബമാണ് അനിലയുടേത്. സാമ്പത്തികമായും വലിയ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാത്ത കുടുംബം. നാട്ടിൽ ഭരണങ്ങാനം എആർഎസ് കോളേജിലാണ് അനില പഠിച്ചത്. നാലുവർഷം മുമ്പാണ് യുഎസിലേക്ക് പോയത്. എഞ്ചിനിയറിങ് ബിരുദധാരിയായ അനില അവിടെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിചെയ്ത് വരികയായിരുന്നു.യുഎസിൽ ഭർത്താവിനും കുഞ്ഞിനുമൊപ്പം അനില സന്തുഷ്ടയും സന്തോഷവതിയുമായിരുന്നു എന്നാണ് നാട്ടുകാരുടെ അറിവ്. രണ്ടുമാസമായി അനിലയുടെ മാതാപിതാക്കളും യുഎസിൽ ഇവരുടെ കൂടെയായിരുന്നു താമസം. അനിലയുടെ സഹോദരൻ കാനഡയിലാണ് താമസിക്കുന്നത്. അതുകൊണ്ടുതന്നെ നാട്ടിലെ വീട്ടിൽ നിലവിൽ ആരുമില്ല.
യുഎസിലെ ജോലിയുമായി ബന്ധപ്പെട്ട് എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതിനെക്കുറിച്ച് കൂടുതൽ അറിയില്ലെന്ന് കുടുംബവുമായി അടുപ്പമുള്ളവർ പറയുന്നു. എന്നാൽ, ജോലി പോയി എന്നതിന്റെ വിഷാദത്തിൽ അനില ഇത്രവലിയ ഒരു കടുംകൈക്ക് മുതിരുമെന്ന് വിശ്വസിക്കാൻ പ്രയാസമെന്നാണ് അവരുടെ അഭിപ്രായം. അത്രയും അടുത്ത സുഹൃത്തുക്കളായിരുന്നു അനിലയും മരിച്ച അഞ്ജനയും ആനിയും തമ്മിൽ.ആഴ്ചകൾക്ക് മുമ്പ് അവസാനമായി സിനിമയ്ക്ക് പോയതും കഴിഞ്ഞ ആഴ്ച ഓണം ആഘോഷിച്ചതും കൂട്ടുകാരികൾ ഒരുമിച്ചായിരുന്നു. ഒരൊറ്റ രാത്രിയിലാണ് എല്ലാം മാറിമറിഞ്ഞത്. സംഭവദിവസം, ഫ്‌ളാറ്റിലായിരുന്ന അഞ്ജനയെ താഴേക്ക് വിളിച്ചുവരുത്തിയാണ് അനില കാറിടിച്ചുകൊലപ്പെടുത്തിയത്.ഉച്ചയ്ക്ക് രണ്ടുമണിയോടെ, ലിൻഡ വിസ്റ്റ സ്ട്രീറ്റിലെ 700 ബ്ലോക്കിലുള്ള വീട്ടിൽ പോലീസ് എത്തി. ഇവിടെ നടത്തിയ പരിശോധനയിലാണ് കുത്തേറ്റുമരിച്ചനിലയിൽ ആനിയുടെ മൃതശരീരം കണ്ടെത്തിയത്. എട്ടുവർഷമായി അഞ്ജനയും സോഫ്റ്റ്‌വെയർ എൻജിനീയറായ ഭർത്താവ് വിജീഷും കാലിഫോർണിയയിലാണ്. സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു.