ബംഗളൂരു: മദ്യപിക്കുന്നതിനിടെ ചിക്കൻ കഴിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു. കർണാടകയിലെ ബെലഗാവി ജില്ലയിൽ മുഡലാഗി താലൂക്കിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശ് പിലിഭിത് സ്വദേശിയായ സീതാറാം ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി അരുൺ കുമാർ പിടിയിലായി. ഇരുവരും ഒരേ നാട്ടുകാരാണ്. മാത്രമല്ല ഇരുവരും മുഡലാഗിയിലെ പ്രിയ സ്റ്റീൽ കമ്പനിയിലെ ജീവനക്കാരായിരുന്നു.
ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെ ഒരാൾ കൂടുതൽ ഇറച്ചിക്കഷ്ണങ്ങൾ കഴിച്ചതാണ് വാക്കുതർക്കത്തിലും പിന്നീട് കൊലപാതകത്തിലും കലാശിച്ചത്. വാക്കുതർക്കത്തിനിടെ സീതാറാമിന്റെ നെഞ്ചിൽ അരുൺ കത്തികൊണ്ട് കുത്തുകയായിരുന്നു. തുടർന്ന് അരുൺതന്നെ സീതാറാമിനെ സമീപത്തെ ഗോകക് ആശുപത്രിയിലെത്തിച്ചു. കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് അരുൺ ഡോക്‌ടർമാരെ അറിയിച്ചത്.എന്നാൽ ഇതിൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പിന്നാലെ സീതാറാം മരണപ്പെടുകയായിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു.