കണ്ണൂർ/കൊച്ചി/കാസർഗോഡ് : പൂച്ചക്കാട്ടെ പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി അമല്‍ ആണ് മരിച്ചത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു അമല്‍. ബുധനാഴ്ച രാവിലെ പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിയായ 25 കാരിയെ കർണാടകയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കിഴക്കേക്കരയില്‍ തയ്യില്‍ വീട്ടില്‍ ചന്ദ്രൻ്റെ മകള്‍ പി അനുശ്രീ (25) ആണ് മരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കർണാടകയിലെ ഉൻസൂർ ബ്രാഞ്ചിലെ ജീവനകാരിയായിരുന്നു. ഡിസംബർ 26 നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. മരണകാരണം നിലവിൽ വ്യക്തമല്ല. വീഡിയോ കോൾ വിളിച്ചായിരുന്നു അനുശ്രീ ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണ് പ്രതിശ്രുത വരനും ജീവനൊടുക്കിയത്.
എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിൽ മുറിയെടുത്ത ശേഷം തൂങ്ങിമരിക്കുകയായിരുന്നു അമൽ. എസ്ബിഐ ജീവനക്കാരായ ഇരുവരും ഏറെ നാളായി സുഹൃത്തുക്കളായിരുന്നു. ഡിസംബർ 26ന് വിവാഹവും നിശ്ചയിച്ചതാണ്. ഇന്നലെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായെന്നാണ് സൂചന. ഇതിന് പിന്നാലെയാകും അനുശ്രീ ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ സംശയിക്കുന്നു.