കൊച്ചി: സീറ്റ് ബുക്ക് ചെയ്തവരെ കയറ്റാതെ പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്, 40 കിലോമീറ്റർ തിരിച്ചോടി യാത്രക്കാരെ കയറ്റി.നാട്ടുകാരെത്തി ഡിപ്പോ ജീവനക്കാരെ ഉപരോധിച്ചതോടെയാണ് ബസ് തിരിച്ചുവിളിച്ചത്. തൃശൂർ - തിരുവനന്തപുരം സ്വിഫ്റ്റ് ബസാണ് പെരുമ്പാവൂർ സ്റ്റാൻഡിൽ കാത്തുനിന്നവരെ കയറ്റാതെ പോയത്. ഇന്ന് പുലർച്ചെ ഒരു മണിക്കാണ് സംഭവം.
മൂവാറ്റുപുഴയിലെത്തിയ ബസ്, 40 കിലോമീറ്റർ തിരിച്ചോടി പെരുമ്പാവൂർ സ്റ്റാൻഡിലെത്തുകയായിരുന്നു. ഏഴ് സ്ത്രീകൾ അടക്കമുള്ള യാത്രക്കാരാണ് പെരുമ്പാവൂരിൽ നിന്നും സീറ്റ് ബുക്ക് ചെയ്തിരുന്നത്. ഒരു മണി കഴിഞ്ഞിട്ടും ബസ് വരാത്തതിനെ തുടർന്ന് യാത്രക്കാർ ഡിപ്പോയിൽ അന്വേഷിച്ചപ്പോഴാണ് പെരുമ്പാവൂർ സ്റ്റാൻഡിൽ കയറാതെ ബസ് പോയതായി അറിഞ്ഞത്.തുടർന്ന് യാത്രക്കാർ തന്നെ ബസ് ജീവനക്കാരെ വിളിച്ചെങ്കിലും അവർ തിരികെ വരാൻ തയ്യാറായില്ല.പിന്നീട് നാട്ടുകാർ കൂടി ഇടപെട്ട് ഡിപ്പോയിലെ ജീവനക്കാരെ ഉപരോധിച്ചു. തുടർന്നാണ് ബസിലെ ഡ്രൈവറെയും കണ്ടക്ടറെയും ബന്ധപ്പെട്ട് ബസിനെ തിരികെ വിളിപ്പിച്ചത്.