കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ നാമനിര്‍ദേശ പത്രിക സ്വീകരിച്ചു.പത്രിക തള്ളണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.എൽഡിഎഫ് സ്ഥാനാർഥി ടൈസൺ മാസ്റ്ററുടെ പ്രതിനിധി പരാതി ഉന്നയിച്ചതോടെയാണ് പത്രിക മാറ്റിവെച്ചത്. യഥാര്‍ഥ വരുമാനം മറച്ചുവെച്ചുവെന്ന പരാതിയെ തുടര്‍ന്നാണ് പത്രിക മാറ്റിവെച്ചത്.വി.ഡി. സതീശന്റെ വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് രണ്ടുതവണ പിഴ ചുമത്തിയിട്ടുണ്ടെന്നും എന്നാൽ, ഈ പിഴ അടച്ചിട്ടില്ലെന്നുമാണ് പരാതികളിലൊന്ന്. വരുമാന സ്രോതസ്സ് വെളിപ്പെടുത്തിയില്ലെന്നും സ്വർണത്തിന്റെ മൂല്യം കുറച്ചുകാണിച്ചെന്നും പരാതിയിൽ ഉന്നയിക്കുന്നു.
തുടർന്ന് ഇരുവിഭാഗങ്ങളോടും വിശദാംശങ്ങൾ എഴുതിനൽകാൻ വരണാധികാരി ആവശ്യപ്പെട്ടു. സതീശന്‍ വരണാധികാരിക്ക് വിശദീകരണം നല്‍കിയിരുന്നു.
പറവൂരിലെ സ്ഥാനാര്‍ഥിയാണ് വി.ഡി സതീശൻ. രണ്ട് സെറ്റ് നാമനിര്‍ദേശ പത്രികയാണ് സതീശൻ നൽകിയത്. പ്ലാച്ചിമട സമര സമിതിയാണ് സതീശന് കെട്ടിവെയ്ക്കാനുള്ള പണം നൽകിയത്.