കോട്ടയം:കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ റബറിന്റെ താങ്ങുവില 250 രൂപയാക്കി നിശ്ചയിക്കുമെന്ന് രാഹുൽ ഗാന്ധി. കോട്ടയത്തെ പാമ്പാടിയിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
'റബറിന്റെ നാടാണ് കേരളം. 90 ശതമാനം റബ്ബറും ഉത്പാദിപ്പിക്കുന്ന കേരളത്തിലെ കാർഷിക മേഖലയിൽ റബറിന്റെ താങ്ങുവില എന്നത് പ്രധാന പ്രശ്നമാണ്. പത്ത് വർഷം തുടർച്ചയായി ഭരിച്ചിട്ടും 2016ലെ പ്രകടനപത്രികയിൽ എൽ.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച 250 രൂപയെന്ന മിനിമം താങ്ങുവില വാഗ്‌ദാനം നടപ്പാക്കാൻ സാധിച്ചിട്ടില്ല. അതുമാത്രമല്ല 2016ൽ 250 രൂപ പ്രഖ്യാപിച്ച എൽ.ഡി.എഫ് മുന്നണി 2026ൽ 200 രൂപയാണ് താങ്ങുവിലയായി പ്രഖ്യാപിച്ചിട്ടുള്ളത്. വിരോധാഭാസമെന്ന് പറയട്ടെ, ഇന്നത്തെ റബറിന്റെ വിപണി വില 220 രൂപയാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ കർഷകരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും ഉത്പന്നങ്ങൾക്ക് കൃത്യമായ താങ്ങുവില ഉറപ്പാക്കാനും യു.ഡി.എഫ് സർക്കാർ ശ്രമിക്കുന്നതിന്റെ ഭാഗമായി ഭരണത്തിലെത്തിയാൽ റബറിന്റെ താങ്ങുവില 250 രൂപയാക്കി ഉയർത്തുമെന്ന് ഞാൻ ഉറപ്പുനൽകുന്നു' രാഹുൽ ഗാന്ധി പറഞ്ഞു.