Share this Article
News Malayalam 24x7
മരണം ഒമ്പതായി; അപകടം ദുഃഖകരം, പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി
വെബ് ടീം
posted on 17-04-2026
21 min read
VALPARAI

തിരുവനന്തപുരം: വാല്‍പ്പാറയില്‍ മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനപകടത്തില്‍ യാത്രികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സംഭവം ദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്യാപകരുള്‍പ്പെടെയുള്ളവരുടെ വിയോഗം നാടിനാകെ നികത്താനാവാത്ത നഷ്ടമാണ്. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

വാഹനാപകടത്തില്‍ കോയമ്പത്തൂര്‍ കലക്ടറുടെ നേതൃത്വത്തില്‍ എല്ലാ നടപടികളും കൈക്കൊണ്ടു വരികയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ചെയ്യാന്‍ ആകുന്നതെല്ലാം ചെയ്യുന്നുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നു. വേണ്ട സഹായങ്ങള്‍ ഉണ്ടാകും എന്ന് ഉറപ്പു തന്നിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.


മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എല്‍ പി സ്‌കൂളിലെ അധ്യാപകര്‍ സഞ്ചരിച്ച വാഹനമാണ് വാല്‍പ്പാറയില്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഇതുവരെ 9 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ഡ്രൈവര്‍ ഉള്‍പ്പെടെ ബാക്കിയുള്ളവര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മരിച്ചവരില്‍ ഏഴ് പേര്‍ സ്ത്രീകളാണ്. ഒരു പുരുഷനും 12 വയസുകാരനുമാണ് മരിച്ച മറ്റുള്ളവര്‍. പരിക്കേറ്റവര്‍ പൊള്ളാച്ചിലെയും കോയമ്പത്തൂരിലെയും ആശുപത്രികളില്‍ ചികിത്സയിലാണ്.വാല്‍പാറയിലേക്കുള്ള ഒമ്പതാം ഹെയര്‍പിന്‍ വളവിലാണ് മലപ്പുറം പാങ്ങില്‍ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ അധ്യാപകരുള്‍പ്പെട്ട സംഘം സഞ്ചരിച്ച ട്രാവലര്‍ വാഹനം മറിഞ്ഞത്. വാഹനം പൂര്‍ണമായി തകര്‍ന്നു. പതിമൂന്നാം ഹെയര്‍പിന്‍ വളവില്‍ നിന്ന് വാഹനം പതിനൊന്നാം വളവിലേക്ക് പതിച്ചെന്നാണ് ലഭിക്കുന്ന വിവരം.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories