ബെംഗളൂരു: കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണു രണ്ട് മലയാളികളുൾപ്പെടെ ഏഴു മരണം. എറണാകുളം സ്വദേശികളായ ലത, സ്മിത എന്നിവരാണ് മരിച്ചത്. മൂന്ന് മലയാളികൾക്ക് പരിക്കേറ്റു. കുടുംബശ്രീ പ്രവർത്തകരായ ഇവരെല്ലാം ബംഗളൂരുവിലേക്ക് വിനോദയാത്ര വന്ന 52 അംഗ സംഘത്തിലെ അംഗങ്ങളാണ്. കനത്ത മഴയിൽ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് ബെംഗളൂരുവിൽ ഏഴ് പേർ മരിച്ചത്.
ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ മഴയിലാണ് വൻ ദുരന്തമുണ്ടായത്. മൂന്ന് കുട്ടികളടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്. ശിവാജി നഗറിലെ ബൗറിംഗ് ആശുപത്രിയുടെ എട്ടടി ഉയരമുള്ള ചുറ്റുമതിൽ തകർന്ന് വീണതാണ് ദുരന്തമായത്. ബസ് സ്റ്റാൻഡിനും മാർക്കറ്റിനും സമീപമുള്ള ഈ ഭാഗത്ത് മഴയിൽ നിന്ന് രക്ഷതേടി താൽക്കാലിക ഷെഡുകൾക്ക് താഴെ നിന്ന വഴിയോര കച്ചവടക്കാരും യാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടത്.