കണ്ണൂർ/തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടിലും എം.എൽ.എയും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കൊട്ടൂളിയിലെ വീട്ടിലും നടന്ന ഇ.ഡി പരിശോധനകൾ പൂർത്തിയാകവെ മാധ്യമങ്ങൾക്ക് ആദ്യ പ്രതികരണം നൽകി പിണറായി വിജയൻ.
'പ്രതിപക്ഷത്തിന്‍റെ പ്രവർത്തകർക്കും നേതാക്കൾക്കും എതിരെയുള്ള കരുതികൂട്ടിയുള്ള ആക്രമണ നടപടികളാണ് എല്ലാ കാലത്തും ബി.ജെ.പി ഗവൺമെന്‍റ് തുടർന്നു വരുന്നത്. അതിനെതിരെ ശക്തമായ പ്രതിഷേധം രാജ്യവ്യാപകമായി ഉയർന്നിരുന്നു. പക്ഷെ തങ്ങളുടെ പാർട്ടിക്കാർ അല്ലാത്ത പാർട്ടിക്കാർക്കുനേരെ ഇ.ഡി യുടെ കടന്നുകയറ്റം നടന്നോട്ടെ എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഏതായാലും ഇതുകൊണ്ടൊന്നും ഞങ്ങൾ അവസാനിക്കാൻ പോകുന്നില്ല, ഇത് ഒരു തുടക്കം മാത്രമായിട്ടേ ഞങ്ങൾ കാണുന്നുള്ളൂ. ഈ തരത്തിലുള്ള ഏതെങ്കിലും നടപടികൾ കൊണ്ട് ഞങ്ങളെ തളർത്തിക്കളയാമെന്ന് വ്യാമോഹിക്കേണ്ടതില്ല. ഇവിടെ പ്രകടമായത് നമ്മുടെ നാടിന്‍റെ വികാരവും, പാർട്ടി സഖാക്കളുടെ വികാരവുമാണ് എല്ലാകാലത്തും പാർട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് പാർട്ടി ശത്രുക്കൾ കൊട്ടിവലിക്കാനൊരുങ്ങിയ എല്ലാ ഘട്ടത്തിലും ലഭ്യമായിട്ടുള്ളത്. ആ പിന്തുണക്ക് ഒരു കുറവും ഒരു ചാഞ്ചല്യവും ഇല്ല എന്നതാണ് ഇന്ന് സഖാക്കൾ വീണ്ടും വ്യക്തമാക്കിയിട്ടുള്ളത്. ഇതിനെയും നമുക്ക് ഒന്നിച്ചു നേരിടാം ഇതാണ് നമ്മുടെ കരുത്ത്' പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു.