തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു. സ്ഥലംമാറ്റ ഉത്തരവ് ഇറങ്ങി മണിക്കൂറുകള്‍ക്കകമാണ് നടപടി. രണ്ട് പ്രിന്‍സിപ്പല്‍മാരുടെ പരാതിയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലം മാറ്റാനുളള തീരുമാനം മരവിപ്പിച്ചത്. നടപടിയില്‍ നിന്നുളള പിന്മാറ്റം രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എന്നാണ് ആക്ഷേപം.
ഉത്തരവ് പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ. ജബ്ബാറിനെ എറണാകുളത്തേക്ക് മാറ്റിയിരുന്നു. ഡോക്ടര്‍ രഞ്ജു രവീന്ദ്രനെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ പുതിയ പ്രിന്‍സിപ്പലായി നിയമിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഇന്ദു പി എസിനെ പാരിപ്പളളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.ഡോ. അനുജ യു വിയെയാണ് വയനാട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായി നിയമിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പൽ ഡോ. അനില്‍ രാജിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഡോ. അന്നപൂര്‍ണ്ണ വൈയെ ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായും ഡോ. ജയശ്രീയെ കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലായും നിയമിച്ചിരുന്നു. ഈ സ്ഥലംമാറ്റ ഉത്തരവാണ് മരവിപ്പിച്ചത്.