തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായത് അപ്രതീക്ഷിത പരാജയമെന്നും പരാജയം മുൻകൂട്ടി മനസിലാക്കാൻ സാധിച്ചില്ലെന്നും സ്വയംവിമർശനം അംഗീകരിച്ചുവെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭരണത്തിലെത്തി ദിവസങ്ങൾ കഴിയുമ്പോഴും ഡീൽ നിലനിൽക്കുന്നു.രണ്ട് ദിവസമായി ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അവലോകന റിപ്പോർട്ട് ഏകകണ്ഠമായി അംഗീകരിച്ചുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നാൽപതിനായിരത്തോളം ഘടകകങ്ങളിൽനിന്നായി ലക്ഷക്കണക്കിന് പ്രവർത്തകരുടെ അഭിപ്രായം കേട്ടശേഷമാണ് അവലോകന റിപ്പോർട്ട് സംസ്ഥാന കമ്മിറ്റി അംഗീകരിച്ചത്.
ഇന്നത്തെ രാഷ്ട്രീയസാഹചര്യത്തിൽ പാർടി ഏറ്റെടുക്കേണ്ട കർമ പദ്ധതികൾ തയ്യാറാക്കാൻ വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരും. ജില്ലകളിലെ പ്രധാന നേതാക്കളെയും മറ്റ് മേഖലയിലെ നേതാക്കളുടെയും യോഗം ആഗസ്തിൽ ചേരും. ഇതിന് മുന്നോടിയായി, പാർടി ഘടകങ്ങൾക്ക് പുറത്തുള്ള എല്ലാ ജനങ്ങളുടെയാകെയും അഭിപ്രായം തേടും. ഈ കാലഘട്ടത്തെ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ എങ്ങനെ നേരിടാം എന്ന കാര്യത്തിൽ എല്ലാവരുടെയും പിന്തുണതേടും. വാട്സാപ്പ് നമ്പർ വഴിയും ഇമെയിൽ വഴിയും എല്ലാവർക്കും അഭിപ്രായങ്ങൾ അറിയിക്കാം.
ലോകത്ത് പൊതുവെ വലതുപക്ഷ സ്വാധീനം ശക്തിപ്പെട്ടുവന്ന കാലമാണിത്. എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾ പൊതുവെ സ്വീകാര്യതനേടി. എന്നാൽ നിർമാണ മേഖലയിലുൾപ്പെടെ പരമ്പരാഗത മേഖലയിൽ ജനങ്ങളുടെ പ്രശ്നങ്ങൾ പൂർണമായി പരിഹരിക്കാനായില്ല എന്നത് താഴെത്തട്ടുകളിലെ ചർച്ചകളിൽവന്നു. അത് എൽഡിഎഫിന് തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചതായി വിലയിരുത്തി.ഏതാണ്ട് 30 മണ്ഡലങ്ങളിൽ ബിജെപി വോട്ടുകൾ യുഡിഎഫിന് നൽകുകയും, ചില മണ്ഡലങ്ങളിൽ ബിജെപിക്ക് യുഡിഎഫ് വോട്ടും നൽകി. രാഹുൽ ഗാന്ധി ഉൾപ്പെടെ കേരളത്തിൽവന്ന് എൽഡിഎഫിനും സിപിഐ എമ്മിനും എതിരായി പ്രസംഗിച്ചത് എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നായിരുന്നു. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽവന്ന് ദിവസങ്ങൾക്കുള്ളിൽ ബിജെപി-ഡീൽ തെളിഞ്ഞു. കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രേരണയിലാണ് താൻ പിണറായിക്കെതിരെ സംസാരിച്ചതെന്ന് രാഹുൽഗാന്ധി തന്നെ ഇന്ത്യാ കൂട്ടായ്മയുടെ യോഗത്തിൽ വെളിപ്പെടുത്തി. ഏത് തരത്തിലുള്ള അമിതാധികാര നിലപാടും മനസുകൊണ്ട് സ്വീകരിക്കാൻ തയ്യാറായവരാണ് കോൺഗ്രസുകാരെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ള കേസ് തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചു.കേസിൽ എതിരാളികളുടെ പ്രചാരണം പ്രതിരോധിക്കാനായില്ല.പത്മകുമാറിനെ ആദ്യം മുതലേ മാറ്റിനിറുത്താൻ ആയില്ല എന്ന പ്രചാരണം തിരിച്ചടിയായി.
അയ്യപ്പസംഗമം സംഘടിപ്പിച്ചത് സർക്കാരാണെന്ന പ്രചാരണം ആശയക്കുഴപ്പമുണ്ടാക്കി. സംഗമത്തിൽ യോഗിയുടെ പ്രസംഗം വായിച്ചത് ശരി ആയില്ലെന്ന് പാർട്ടി വിലയിരുത്തുയി.വെള്ളാപ്പള്ളിയുടെ വർഗീയ പരാമർശങ്ങൾ നേരത്തെ തള്ളിയതാണ്. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർഥി നിർണ്ണയം പാളിയെന്ന ജില്ലാ കമ്മിറ്റി വിമർശനം അംഗീകരിച്ചു.