മൂന്നാർ: 'ദൃശ്യം 3' യുടെ സംവിധായകൻ ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർക്കെതിരെ ഗുരുതരമായ പരാതിയുമായി ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ വാഹന ഉടമ രംഗത്ത്. സിനിമയിൽ നായകൻ അതായത് മോഹൻലാൽ അഭിനയിച്ച കഥാപാത്രം ഉപയോഗിച്ച പ്രധാന വാഹനത്തിന് തന്റെ സ്വന്തം വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പറാണ് വ്യാജമായി ഉപയോഗിച്ചിരിക്കുന്നതെന്നും, ഇതിനായി തന്റെ അറിവോ സമ്മതമോ വാങ്ങിയിട്ടില്ലെന്നും കുഞ്ചിത്തണ്ണി സ്വദേശിയായ രാജീവ് ആരോപിക്കുന്നു.
സിനിമയിൽ നിന്നും തന്റെ വാഹന നമ്പർ കാണിക്കുന്ന ഈ ദൃശ്യങ്ങൾ അടിയന്തരമായി മാറ്റണമെന്നാണ് വാഹന ഉടമ നൽകിയ പരാതിയിൽ പ്രധാനമായി ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ, സംവിധായകൻ ജിത്തു ജോസഫ് എന്നിവർക്കെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് രാജീവിന്റെ തീരുമാനം.സിനിമയിൽ കേന്ദ്ര കഥാപാത്രം ഉപയോഗിച്ച വാഹനത്തിന്റെ നമ്പറായി കാണിക്കുന്നത് തന്റെ ഒറിജിനൽ വാഹന നമ്പറാണെന്ന് വ്യക്തമാക്കിയ രാജീവ്, സ്വന്തം വാഹനത്തിന്റെ ആർ.സി ബുക്കിന്റെപകർപ്പ് സഹിതമാണ് മൂന്നാർ ഡിവൈഎസ്പിക്ക് പരാതി സമർപ്പിച്ചിരിക്കുന്നത്. പരാതിക്കാരനായ രാജീവിന്റെ വാഹനം മഹീന്ദ്ര സ്കോർപിയോ (Scorpio) ആണെങ്കിലും, ദൃശ്യം 3 എന്ന ചിത്രത്തിലെ കഥാപാത്രം ഉപയോഗിച്ചിരിക്കുന്നത് തികച്ചും മറ്റൊരു ബ്രാൻഡ് വാഹനമാണ്.
തന്റെ അനുമതിയില്ലാതെ സിനിമയിൽ നമ്പർ പ്ലേറ്റ് വ്യാജമായി ചിത്രീകരിച്ചത് വ്യക്തിപരമായും നിയമപരമായും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്നാണ് ഉടമയുടെ പരാതി. പോലീസിൽ നൽകിയ ഈ പരാതിക്ക് പുറമെ, വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് രാജീവ് ഒരുങ്ങുന്നത്.