ആലുവ∙ എട്ടു വയസ്സുകാരിയെ ഉറക്കത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു പാടത്ത് ഉപേക്ഷിച്ച കേസിലെ പ്രതി ക്രിസ്റ്റിൽ രാജിനു രണ്ട് ഇരട്ട ജീവപര്യന്തം. ഇതു കൂടാതെ മറ്റ് വകുപ്പുകളിലായി 35 വര്‍ഷം കഠിനതടവും വിധിച്ചു. പെരുമ്പാവൂര്‍ അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം ചെങ്കല്‍ സ്വദേശിയാണ് പ്രതി ക്രിസ്റ്റില്‍ രാജ്.2023 സെപ്റ്റംബര്‍ ഏഴിനായിരുന്നു കേരളത്തെയാകെ ഞെട്ടിച്ച സംഭവം. ആലുവ ഈസ്റ്റ് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷാവിധി. വീട്ടില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ ഇയാള്‍ എടുത്തുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട സമീപവാസിയാണ് പ്രതി പെണ്‍കുട്ടിയുമായി പോകുന്നത് കണ്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ദൃക്‌സാക്ഷി അയല്‍ക്കാരെ വിവരമറിയിക്കുകയും ഇവര്‍ നടത്തിയ തെരച്ചിലില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയുമായിരുന്നു.
പിന്നീട് പ്രതിയെ കണ്ടെത്താനായി വ്യാപക തെരച്ചില്‍ നടത്തി. പെരിയാറിന്റെ തീരത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. പൊലീസിനെ കണ്ടതോടെ പ്രതി പുഴയിലേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ നീന്തല്‍ വിദഗ്ധരായ നാട്ടുകാരില്‍ രണ്ടുപേര്‍ പുഴയിലേക്ക് ചാടി പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.