തൃശൂർ: ഡിസംബർ ജനുവരി മാസങ്ങളിലായി തൃശ്ശൂർ ജില്ലയിലെ പഴയന്നൂർ മണ്ണുത്തി കുന്നംകുളം എന്നിവിടങ്ങളിലും പാലക്കാട് ജില്ലയിലെ ആലത്തൂരും ന്യൂജനറേഷൻ ബൈക്കുകളിൽ എത്തി സ്ത്രീകളുടെയും വയോധികമാരുടെയും മാല കവർന്ന സംഭവങ്ങളിൽ പ്രതികളായവരെ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ് മുക്കിന്റെ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി സാഗോക് ടീമും മണ്ണുത്തി പോലീസും ചേർന്ന് തമിഴ്നാട്ടിലെ മയിലാടും തുറൈ ജില്ലയിലെ സിർകാളി എന്ന ഗ്രാമത്തിൽ നിന്ന് അതി സാഹസികമായി പിടികൂടി.
തമിഴ്നാട് മയിലാടും തുറൈ ജില്ലയിലെ വെല്ലപ്പള്ളം സ്വദേശിയായ ശരവണൻ എന്നുവിളിക്കുന്ന ശെന്തിൽ എന്നയാളെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.23.12.2025 തിയ്യതി പഴയന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സ്നാച്ചിങ്ങുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികൾക്കെതിരെ കുന്നംകുളം, പഴയന്നൂർ, മണ്ണുത്തി, എന്നീ പോലീസ് സ്റ്റേഷനുകളിൽ മാല പൊട്ടിക്കലുമായി ബന്ധപ്പെട്ട് കേസുകൾ രജിസ്റ്റർ ചെയ്യുകയും തുടർന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സിറ്റി സാഗോക് ടീം കേസിൽ അന്വേഷണം നടത്തി വരികയും ആയിരുന്നു.
നൂതന സാങ്കേതിക സഹായത്തോടെയുള്ള അന്വേഷണ സംഘത്തിൻെറ അതിവിദഗ്ധമായ ശാസ്ത്രീയ അന്വേഷണത്തിലും, സമാനമായ കേസുകളിലെ പ്രതികളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിയുമാണ് പ്രതികളിലേക്ക് എത്താനായത്. കഴിഞ്ഞ നവംബർ മാസത്തിൽ കുന്നംകുളം പെരുമ്പിലാവിൽ അമ്പലത്തിൽ പോവുകയായിരുന്ന കൊരട്ടിക്കര സ്വദേശിനിയായ ഷീജ എന്ന സ്ത്രീയുടെ മാല പൊട്ടിച്ചു കൊണ്ടുപോയിരുന്നു. പഴയന്നൂരിൽ വെച്ച് ഡിസംബർ മാസത്തിൽ മായന്നൂർ സ്വദേശിനിയായ പുത്തൻവീട്ടിൽ വിദ്യാവതി എന്നവരുടെ മാല പൊട്ടിച്ചു കൊണ്ടുപോയത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് 10 ദിവസത്തിനുള്ളിൽ പാലക്കാട് ആലത്തൂരിൽ സമാന സംഭവം ഉണ്ടാവുകയും ചെയ്തിരുന്നു. പിന്നീട് തൃശ്ശൂർ ജില്ലയിലെ മണ്ണുത്തിയിൽ വീടിന്റെ കോമ്പൗണ്ടിൽ നിന്നിരുന്ന മുക്കാട്ടുകര സ്വദേശിനിയായ ശ്യാമള എന്ന സ്ത്രീയുടെ മാല കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി പിടിച്ചു പറിച്ചു കൊണ്ടു പോയിരുന്നു. ഈ കേസുകളിലെ അന്വേഷണത്തിൽ കൃത്യം ചെയ്യുന്നത് ഒരേ സംഘം ആണെന്നുള്ള അന്വേഷണസംഘത്തിൻെറ തിരിച്ചറിവുമാണ് പ്രതികളെ പിടികൂടാൻ സഹായകമായത്.
മണ്ണുത്തി, കുന്നംകുളം, പഴയന്നൂർ കേസുകളിൽ ഒന്നാം പ്രതിയായ ശരണവണനുമൊത്ത് കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മയിലാടും തുറൈ ജില്ലയിലെ മണിക്രാമം സ്വദേശിയായ അരവിന്ദ്, വെള്ളപള്ളം സ്വദേശി വിനോദ്, സിർകാളി സ്വദേശി കർണൻ എന്നിവരെ അന്വേഷണത്തിൽ തിരിച്ചറിയുകയും ഇവരെകുറിച്ച് അന്വേഷിച്ചതിൽ ഇവർ നിലവിൽ തമിഴ്‌നാട്ടിലെ തിരുവേൻകാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന ഗുണ്ടാ അക്രമണവുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ കടലൂർ ജയിലിൽ റിമാൻഡിലാണ് എന്ന് വ്യക്തമാവുകയും ചെയ്തു.വിനോദ് എന്നയാൾ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ കൊലപാതകം, അടിപിടി, കവർച്ച ഉൾപ്പെടെ 56-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും. അരവിന്ദും കർണനും വിനോദ് നയിക്കുന്ന ഗുണ്ടാ സംഘത്തിലെ അംഗങ്ങളെന്നും തുടർ അന്വേഷണങ്ങളിൽ അറിവായി.
കൂടാതെ പ്രതികളിൽ ശരവണൻ എന്നയാൾ റോബറി കേസുകൾ ഉൾപ്പെടെ നിരവധി മോഷണ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും. 2010 വർഷത്തിൽ ചെന്നൈയിലെ പോത്തി സിൽക്സ് എന്ന സ്ഥാപനത്തിൽ നിന്നും 85 ലക്ഷം രൂപ കവർച്ച ചെയ്ത കേസിലും തമിഴ്നാട്ടിലെ തിരുപ്പൂർ എന്ന സ്ഥലത്ത് വെച്ച് സ്ത്രീയുടെ ഗോൾഡ് ചെയിൻ സ്‌നേച്ചിങ് നടത്തിയ കേസിലും ഇയാൾ പ്രതിയാണെന്നും. തമിഴ്നാട്ടിലെ നിരവധി ഗുണ്ടാ തലവന്മാരുമായി വളരെ അടുത്ത് പ്രവർത്തിക്കുന്നയാളാണെന്നും ഇയാൾക്ക് കീഴിൽ നിരവധി ക്രിമിനൽ സംഘങ്ങളുണ്ടെന്നും അന്വേഷണത്തിൽ ലഭ്യമാവുകയും ചെയ്തു.
അന്വേഷണ സംഘത്തിൽ മണ്ണുത്തി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ ഉണ്ണി പഴയന്നൂർ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ശ്രീ പൗലോസ് എന്നിവരും SAGOC ടീം അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ P. K പഴനി സ്വാമി, സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ സുനീബ് സിംസൺ, ശ്രീജിത്ത്, നൈജോൺ,അരുൺ എന്നിവരും തൃശ്ശൂർ സിറ്റി സൈബർ സെല്ലിലെ സി പി ഒ സുഹൈൽ എന്നിവരും ആണ് ഉണ്ടായിരുന്നത്. പഴയന്നൂർ പോലീസ് സ്റ്റേഷൻ ക്രൈമിൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.