തൃശ്ശൂർ ചേലക്കരയിൽ പുലിയുടെ സാന്നിധ്യമുള്ളതായി സംശയം. മുള്ളൂർക്കര ഗ്രാമപഞ്ചായത്തിലെ ആറ്റൂർ ജനവാസ മേഖലയിൽ പുലിയുടേതെന്ന് കരുതുന്ന ജീവിയുടെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞതോടെ നാട്ടുകാർ വലിയ പരിഭ്രാന്തിയിലാണ്.
വാഴക്കോട്-പ്ലാഴി സംസ്ഥാന പാതയിൽ നിന്നും വെറും 200 മീറ്റർ മാത്രം ദൂരെയുള്ള അസുരംകുണ്ട് ഡാം റോഡിലെ നൗഷാദ് എന്ന വ്യക്തിയുടെ വീട്ടിലാണ് വന്യമൃഗത്തിന്റെ സാന്നിധ്യം കണ്ടെത്തിയത്. നൗഷാദിന്റെ വീട്ടിലെ താറാവുകളെ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർച്ചയായി കാണാതാവുകയായിരുന്നു. ഇതിൽ സംശയം തോന്നിയ വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുലിയോട് രൂപസാദൃശ്യമുള്ള മൃഗം താറാവിനെ പിടികൂടുന്ന ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടത്.
ജനവാസ മേഖലയിൽ വന്യമൃഗം എത്തിയതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും ഭയപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തണമെന്നും വന്യമൃഗത്തെ പിടികൂടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.