തൃശൂര്‍: മണലൂര്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ ടി എന്‍ പ്രതാപന് എതിരെ തുറന്നടിച്ച് കോണ്‍ഗ്രസ്സ് നേതാവ് വി എ ഫിറോസ്. സുരേഷ്ഗോപിയെ വിജയിപ്പിക്കാന്‍ ടി എന്‍ പ്രതാപന്‍ എട്ടു കോടി രൂപ നാട്ടിക മണ്ഡലത്തില്‍ ചെലവഴിച്ചെന്നാണ് കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റിന്റെ ആരോപണം. ബ്ലോക്ക് വൈസ് പ്രസിഡന്റായി തുടരവേ സിപിഐഎം തൃശൂര്‍ ജില്ല കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഫിറോസിന്റെ ആരോപണം.
ടി എന്‍ പ്രതാപന്‍ തട്ടിപ്പിന്റെ ഉസ്താദാണ്, സത്യവും അയാളുടെ പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും ഫിറോസ് ആരോപിച്ചു. കെ സി വേണുഗോപാലിനെ ഭീഷണിപ്പെടുത്തിയാണ് പ്രതാപന്‍ സ്ഥാനാര്‍ഥിത്വം നേടിയത്. ബ്ളാക്ക്മെയിലിന്റെ ആളാണ് പ്രതാപന്‍. കെ സി വേണുഗോപാലിനെതിരായ എന്തോ പ്രതാപന്റെ കൈയിലുണ്ട്. അതെന്തെന്ന് ഞങ്ങളെ പോലുള്ളവര്‍ക്കറിയാം. എഐസിസിയും കെപിസിസിയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും മുമ്പേ പ്രതാപന്‍ മണലൂരില്‍ ചുവരെഴുത്തും പ്രചാരണവും ആരംഭിച്ചെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. യുഡിഎഫ് മന്ത്രിസഭ വന്നാല്‍ പ്രതാപന്‍ മന്ത്രിയാവുമെന്ന് കെ. സി വേണുഗോപാലിനെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിച്ചെന്നും ഫിറോസ് പറഞ്ഞു.
ലോക്സഭാ തെരഞ്ഞെുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിയുടെ വിജയത്തിനായി ബൂത്തുതലം വരെ പണമെത്തിച്ച് പ്രതാപന്‍ വോട്ടുകള്‍ മറിച്ചു. പ്രതാപന്റെ മകന്റെ കാറിലാണ് പണമെത്തിച്ചതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും പ്രതാപനും അടുത്തബന്ധമാണ്. ഇവര്‍ തമ്മില്‍ ഡീല്‍ ഉണ്ടെന്നും ഫിറോസ് പറഞ്ഞു. വാടാനപ്പള്ളിയിലെ കിറ്റുവിതരണത്തിന്റെ വിവരം പ്രതാപന് ചോര്‍ത്തിനല്‍കിയത് ബി ഗോപാലകൃഷ്ണനാണെന്നും ആരോപിച്ചു. പ്രതാപനെ സഹിക്കാന്‍ തീരെ പറ്റാതായതോടെയാണ് താന്‍ എല്ലാം തുറന്നു പറയുന്നതെന്നും ഫിറോസ് പറഞ്ഞു.