തൃപ്പൂണിത്തുറ വനിതാ സെൽ എസ്.ഐ. മാനസികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ നടി അൻസിബ ഹസ്സന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തൃക്കാക്കര എ.സി.പി. ഓഫീസിൽ വെച്ചാണ് അന്വേഷണസംഘം അൻസിബയുടെ വിശദമായ മൊഴി എടുത്തത്.
നടി ലക്ഷ്മിപ്രിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് സ്റ്റേഷനിൽ അൻസിബയെ വിളിച്ചുവരുത്തിയിരുന്നു. സ്റ്റേഷനിൽ വെച്ച് വനിതാ സെൽ എസ്.ഐ. രേഷ്മ തന്നെ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്നും ഭീഷണിപ്പെടുത്തി അപമാനിച്ചുവെന്നുമാണ് അൻസിബയുടെ പരാതി. ലക്ഷ്മിപ്രിയ തനിക്കെതിരെ നൽകിയ പരാതി തികച്ചും വ്യാജമാണെന്നും ഇതിന് പിന്നിൽ വലിയൊരു ഗൂഢാലോചന നടന്നിട്ടുണ്ടെന്നും അൻസിബ ആരോപിക്കുന്നു.
പൊലീസിന്റെ മോശം പെരുമാറ്റത്തിനെതിരെയും പീഡനത്തിനെതിരെയും അൻസിബ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി മുഖ്യമന്ത്രി ഡി.ജി.പി.ക്ക് കൈമാറിയതിനെ തുടർന്നാണ് തൃക്കാക്കര എ.സി.പി.യുടെ നേതൃത്വത്തിൽ ഇപ്പോൾ അൻസിബയുടെ മൊഴിയെടുക്കുന്നത്. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ എസ്.ഐ രേഷ്മ, നടി ലക്ഷ്മിപ്രിയ എന്നിവരിൽ നിന്നും അന്വേഷണസംഘം മൊഴിയെടുക്കുമെന്നാണ് സൂചന.