അടൂർ: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തിരുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം അതിയന്നൂർ താന്നിമൂട് രാമപുരം സ്വദേശിയായ ലാൽഭവനിൽ റോജിലാൽ എം എൽ (54) നെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി 7.45 മണിയോടെ പാലാ - കൊല്ലം ഫാസ്റ്റിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ സമീപത്തായി വന്നിരുന്ന പ്രതി അപമര്യാദയായി പെരുമാറുകയായിരുന്നു.യുവതിയുടെ എതിർപ്പിനെ മറികടന്ന് ശല്യം ചെയ്തതിനെ തുടർന്ന് യുവതി ബഹളം വെയ്ക്കുകയും മറ്റ് യാത്രക്കാർ ചേർന്ന് പ്രതിയെ തടഞ്ഞ് വെച്ച് വിവരം പൊലീസിൽ അറിയിക്കുകയുമായിരുന്നു.
പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് യുവതിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. അടൂർ പൊലീസ് സബ് ഇൻസ്പെക്ടർ ദീപു ജി എസ്, എഎസ്ഐ മഞ്ജുമോൾ എന്നിവരുടെ നേതൃത്വത്തിൽ തുടർഅന്വേഷണം നടന്നുവരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
നേരത്തെ ഇടുക്കിയിൽ വാറ്റു ചാരായവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിലായിരുന്നു. അടിമാലിയിൽ വെച്ചാണ് സംഭവം. കൊട്ടാരക്കര നീലീശ്വരം സ്വദേശി ചാമവിള വീട്ടിൽ ഷിജി ആണ് പിടിയിലായത്. ഡ്യൂട്ടിയിൽ പ്രവേശിക്കാനായി മൂന്നാറിലേക്ക് പോകുകയായിരുന്നു. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡാണ് ഷിജിയെ പിടികൂടിയത്.