ന്യൂഡൽഹി: ഇൻഡിഗോയ്ക്ക് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) 22.2 കോടി രൂപ പിഴ ചുമത്തി.കഴിഞ്ഞ ഡിസംബറിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയ സംഭവത്തിൽ ആണ് നടപടി. യാത്രികർക്കുണ്ടായ വ്യാപകമായ ബുദ്ധിമുട്ടുകൾക്ക് കാരണമായ വിമാനക്കമ്പനിയുടെ പ്രവർത്തനത്തിലെ വീഴ്ചകൾ വിലയിരുത്തിയ ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഡിജിസിഎ പ്രസ്താവനയിൽ വ്യക്തമാക്കി.
ഡിസംബർ 3 മുതൽ 5 വരെയുള്ള കാലയളവിൽ സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയ നടപടി അന്വേഷിക്കാൻ ഡിജിസിഎ നാലംഗ സമിതി രൂപീകരിച്ചിരുന്നു. ഒരു മാസത്തിന് ശേഷമാണ് പിഴ ചുമത്തിയത്. ഇൻഡിഗോയുടെ 2,507 വിമാന സർവീസുകൾ റദ്ദാക്കുകയും 1,852 സർവീസുകൾ വൈകുകയും ചെയ്തു. ഇതുമൂലം വിവിധ വിമാനത്താവളങ്ങളിൽ മൂന്ന് ലക്ഷത്തിലധികം യാത്രക്കാർക്ക് കുടുങ്ങിക്കിടന്നുവെന്നും ഡിജിസിഎയുടെ റിപ്പോർട്ടിൽ പറയുന്നു.