തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഐഎമ്മിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയായി.പാർട്ടിയിലെ ശക്തനായ യുവനേതാവ് എം സ്വരാജ് മത്സരിക്കില്ലെന്ന് സൂചന. കോൺഗ്രസിൽ നിന്ന് സിപിഐഎമ്മിലെത്തിയ പി സരിനും സീറ്റ് നൽകിയിട്ടില്ല. കുന്നംകുളത്ത് എസി മൊയ്തീൻ, മണലൂരിൽ സി രവീന്ദ്രനാഥ്, വൈപ്പിനിൽ എം പി ഷൈനി, തൃപ്പൂണിത്തുറയിൽ കെ എൻ ഉണ്ണികൃഷ്ണൻ എന്നിവർ സ്ഥാനാർത്ഥികൾ ആകും. കുണ്ടറയിൽ എസ്.എൽ സജി കുമാർ സ്ഥാനാർത്ഥിയാകും. മത്സരിക്കാൻ ഇല്ലെന്ന് ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. സംസ്ഥാന സമിതിയിലാണ് മേഴ്സിക്കുട്ടിയമ്മയുടെ പ്രതികരണം.
തവനൂരിൽ കെ ടി ജലീൽ മത്സരിക്കും. പൊന്നാനിയിൽ എം കെ സക്കീർ. നിലമ്പൂർ, പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ പൊതുസ്വതന്ത്രരും മത്സരിക്കും.നെന്മാറയിൽ കെ പ്രേമൻ സിപിഐഎം സ്ഥാനാർഥിയാകും. ആലത്തൂരിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം ശശി മത്സരിക്കും. പാലക്കാട് വീണ്ടും സ്വതന്ത്രനെ പരീക്ഷിക്കും.
അതേ സമയം അരൂരിൽ സിപിഐഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ മത്സരിക്കില്ല. നാസറിനെ പരിഗണിച്ചിരുന്ന അരൂരിലും കായംകുളത്തും സിറ്റിങ് എംഎല്‍എമാരായ ദലീമ ജോജോയെയും യു പ്രതിഭയെയും മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെയാണിത്. സിപിഐഎം സംസ്ഥാന സമിതിയിലാണ് ഇക്കാര്യം തീരുമാനമായത്.