കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരൻ പി.ഐ.ശങ്കരനാരായണൻ (80) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ചോടെയായിരുന്നു അന്ത്യം.
1945ൽ കണ്ണൂരിൽ ജനനം. കോളജ് വിദ്യാഭ്യാസത്തിനുശേഷം എറണാകുളത്തും കോഴിക്കോട്ടും ആറു വർഷത്തെ പത്രപ്രവർത്തനം. എറണാകുളത്തുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ ഏലം (സ്‌പൈസസ്) ബോർഡിൽ ഉദ്യോഗസ്ഥനായിരുന്നു. ഏലം സ്‌പൈസസ് ഇന്ത്യ മാസികകളുടെ പത്രാധിപരായിരുന്നു. ‘ഏലം ഒരു ശീലമാക്കൂ’ എന്ന ഏലം ബോർഡിന്റെ പ്രശസ്തമായ പരസ്യവാചകം പി.ഐ.ശങ്കരനാരായണന്റേതാണ്. എഴുപതിലധികം ബാലസാഹിത്യ കൃതികൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ്, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരക കവിതാ സമ്മാനം, ഉപഭോക്തൃ ബോധവൽക്കരണ അവാർഡ്, ഭിലായ് മലയാളം ഗ്രന്ഥശാല സുവർണ ജൂബിലി പുരസ്‌കാരം, സമഗ്രസംഭാവനയ്ക്കുള്ള കവിസമാജം പുരസ്‌കാരം (2012), കുഞ്ഞുണ്ണി പുരസ്കാരം (2013) എന്നിവ ലഭിച്ചു. ജീവിതമൂല്യങ്ങൾക്ക് ഊന്നൽ നൽകുന്ന കവിത-കഥ ക്ലാസുകളും ആധ്യാത്മിക പ്രഭാഷണങ്ങളും നടത്തിയിരുന്നു. നവമന പബ്ലിക്കേഷൻസ് എന്നൊരു പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ ഉടമ കൂടിയാണ് അദ്ദേഹം. സമസ്ത കേരള സാഹിത്യ പരിഷത്ത് നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചു വരുകയായിരുന്നു. കൊച്ചി ആകാശവാണിയിൽ സ്ഥിരമായി സുഭാഷിതങ്ങൾ അവതരിപ്പിച്ചിരുന്നു. നളിനിയാണ് ഭാര്യ.