ന്യൂഡൽഹി: തൊണ്ടിമുതൽ കേസിലെ ശിക്ഷാവിധി മരവിപ്പിക്കണം എന്നാവശ്യവുമായി ആന്‍റണി രാജു സുപ്രീം കോടതിയെ സമീപിച്ചു. കേസിലെ ശിക്ഷാവിധി തടയണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍ നൽകിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് നേരത്തെ ആൻ്റണി രാജു ഹൈക്കോടതിയിലെത്തിയിരുന്നു. ഹൈക്കോടതി തള്ളിയ വിധി ചോദ്യം ചെയ്താണ് അപ്പീല്‍ നൽകിയിരിക്കുന്നത്.
ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളിയതോടെ ആന്റണി രാജുവിന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനായില്ല.ആന്‍റണി രാജു രണ്ടാം പ്രതിയായ തൊണ്ടിമുതൽ കേസിൽ 3 വര്‍ഷം തടവിനാണ് നെടുമങ്ങാട് കോടതി ശിക്ഷിച്ചത്. ശിക്ഷ മരവിപ്പിക്കണമെന്നും ഈ ആവശ്യം തള്ളിയ തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നുമുള്ള ഹർജിയിലാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് വിധി പുറപ്പെടുവിച്ചത്. മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ടതിനാൽ ജനപ്രാതിനിധ്യ നിയമ പ്രകാരം ആന്‍റണി രാജുവിന് മത്സരിക്കാൻ അയോഗ്യതയുണ്ട്. ശിക്ഷ മരവിപ്പിച്ചില്ലെങ്കിൽ തനിക്ക് മത്സരിക്കാൻ കഴിയില്ലെന്നും ആന്‍റണി രാജു ഹൈക്കോടതിയെ അറിയിച്ചിരുന്നു.