ചെന്നൈ: തമിഴ്നാട്ടിൽ സി ജോസഫ് വിജയിന്റെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ ചടങ്ങിൽ ‘വന്ദേമാതരം’ ആലപിച്ചത് പൂർണരൂപത്തിൽ. കേന്ദ്രസർക്കാര്‍ പുറപ്പെടുവിച്ച പുതിയ മാർഗനിർദേശങ്ങളുടെ ഭാഗമായാണ് ‘വന്ദേമാതര’ത്തിന്റെ പൂർണരൂപമായ 6 ചരണങ്ങളും ആലപിച്ചത്.1950-ല്‍ ഭരണഘടനാ അസംബ്ലി അംഗീകരിച്ച രണ്ട് ഖണ്ഡികകള്‍ മാത്രം ആലപിക്കുന്ന രീതിയില്‍ നിന്ന് മാറി, കേന്ദ്രത്തിന്റെ പുതിയ നിലപാട് വിജയ് സര്‍ക്കാര്‍ പൂര്‍ണ്ണമായും നടപ്പിലാക്കി.
വിജയിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ആദ്യം ആലപിച്ചത് ‘വന്ദേമാതര’മാണ്. അതിനു ശേഷം ദേശീയഗാനം ആലപിച്ചു. മൂന്നാമതായാണ് തമിഴ് തായ് വാഴ്ത്ത് ആലപിച്ചത്. എന്നാൽ ദേശീയഗാനവും തമിഴ് തായ് വാഴ്ത്തും ഏറ്റുപാടിയ വിജയ് വന്ദേമാതരം ഏറ്റുപാടിയിരുന്നില്ല.അതിനിടെ സത്യപ്രതിജ്ഞ ചടങ്ങിൽ ആദ്യം വന്ദേമാതരം ആലപിച്ചതിൽ ടിവികെയെ വിമർശിച്ച് ഡിഎംകെ രംഗത്തെത്തി. വിജയ് ബിജെപിയെ പ്രീതിപ്പെടുത്താൻ ശ്രമിച്ചെന്നും തമിഴ് തായ്‍വാഴ്ത്ത് അവഗണിച്ചെന്നും ഡിഎംകെ കുറ്റപ്പെടുത്തി. ഇക്കാര്യം സർക്കാർ വിശദീകരിക്കണമെന്ന് സിപിഐയും ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ആഴ്ചയാണ് ദേശീയഗാനത്തോടൊപ്പം ദേശീയഗീതമായ വന്ദേമാതരത്തിനും തുല്യ പ്രാധാന്യം നൽകി നിയമം ഭേദഗതി ചെയ്തത്. പിന്നാലെയാണ് തമിഴ്നാട്ടിൽ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായും ആലപിച്ചത്.
ശനിയാഴ്ച നടന്ന ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് നിരവധി കേന്ദ്രമന്ത്രിമാരും പങ്കെടുത്ത ചടങ്ങിലാണ് വന്ദേമാതരം ആലപിക്കാതിരുന്നത്.