ചെന്നൈ: ജ്യോതിഷിയും ആത്മീയ ഉപദേശകനുമായ റിക്കി രാധൻ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ 'ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി' (ഒ.എസ്.ഡി - പൊളിറ്റിക്കൽ) ആയി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് തമിഴ്നാട് സർക്കാർ പിൻവലിച്ചു. മെയ് 12-നാണ് റിക്കി രാധൻ പണ്ഡിറ്റിനെ നിയമിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ് ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഈ തീരുമാനത്തിനെതിരെ പൊതുജനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു.
മുഖ്യമന്ത്രിയുടെ ഒ എസ് ഡി ആയി സേവനമനുഷ്ഠിക്കാൻ ആവശ്യമായ യോഗ്യതകൾ റിക്കി പണ്ഡിറ്റിനില്ലെന്ന് വിമർശകർ വാദിക്കുന്നു. ഡിഎംകെ, വിസികെ, കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഈ നീക്കത്തെ ശക്തമായി എതിർത്തിരുന്നു. ഡിഎംഡികെ നേതാവ് പ്രേമലത വിജയകാന്ത്, വിസികെ നേതാവ് വണ്ണി അരശ് തുടങ്ങിയവർ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നിയമസഭയിൽ തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തിയതിനെത്തുടർന്ന്, നിയമന തീരുമാനത്തിൽ നിന്നും തമിഴ്‌നാട് സർക്കാർ പിന്മാറുകയായിരുന്നു.വിജയ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമെന്നും വൻ വിജയം നേടുമെന്നും അദ്ദേഹം നേരത്തെ പ്രവചിച്ചിരുന്നു. വിജയ് യുടെ ജാതകം ഒരു "സുനാമി ജാതകം" ആണെന്നും അത് അദ്ദേഹത്തിന്റെ അസാധാരണമായ രാഷ്ട്രീയ വളർച്ചയെ സൂചിപ്പിക്കുന്നുവെന്നും പറയുന്ന വെട്രിവേലിന്റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.