തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചതില്‍ പ്രതികരിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍. വിലവര്‍ധനയുടെ ആഘാതം കുറയ്ക്കാനുള്ള നടപടികളുണ്ടാകുമെന്നും കേരളത്തില്‍ പൊതുവേ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് വില കൂടുതലാണെന്നും സതീശന്‍ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സംസാരിച്ചുവരികയാണെന്നും സാധാരണക്കാര്‍ക്കായി എന്ത് ചെയ്യാന്‍ കഴിയുമെന്ന് ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കാലത്ത് സെസ് കുറയ്ക്കാനുള്ള നടപടി സ്വീകരിച്ചത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സതീശന്‍റെ പ്രതികരണം.
അതേ സമയം ഇന്ധന വിലവര്‍ധനയില്‍ ജനങ്ങള്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റർ പറഞ്ഞു. രാജ്യത്ത് ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്നും വിലക്കയറ്റവും ജീവിതച്ചെലവും കൊണ്ട് വലയുന്ന സാധാരണക്കാരന്റെ മേൽ വീണ്ടും അധികഭാരം അടിച്ചേൽപ്പിക്കുകയാണെന്നും മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. അന്താരാഷ്ട്ര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോൾ അതിന്റെ ഗുണം ജനങ്ങൾക്ക് നൽകാതിരുന്ന കേന്ദ്ര സർക്കാർ, ഇപ്പോൾ എണ്ണക്കമ്പനികളുടെ നഷ്ടം മറയാക്കി പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്ന് രൂപ വീതമാണ് വർധിപ്പിച്ചത്.