ബംഗളുരു: തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകൾക്ക് (ഇവിഎം) പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളിയിട്ട് കുറച്ചുകാലമായി.അന്ന് ഹർജി നൽകിയത് കെ എ പോൾ ആയിരുന്നു. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയും ഇവിഎമ്മുകളിൽ കൃത്രിമം കാണിക്കുമെന്ന് അവകാശപ്പെട്ടിരുന്നുവെന്നും അദ്ദേഹം ഹർജിയിൽ ഉന്നയിച്ചിരുന്നു. ഇവിഎമ്മുകൾ ഹാക്ക് ചെയ്യാൻ കഴിയുമെന്ന ഇലോൺ മസ്‌കിൻ്റെ അവകാശവാദവും പരാമർശിച്ചു."എന്നാൽ, ചന്ദ്രബാബു നായിഡുവോ ശ്രീ റെഡ്ഡിയോ തോൽക്കുമ്പോൾ ഇവിഎമ്മുകളിൽ കൃത്രിമം നടന്നുവെന്നാണ് അവർ പറയുന്നത്, ജയിക്കുമ്പോൾ അവർ ഒന്നും പറയുന്നില്ല, ഞങ്ങൾ ഇത് എങ്ങനെ കാണും, ഞങ്ങൾ ഇത് തള്ളിക്കളയുകയാണ്." അന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് വിക്രം നാഥ് പറഞ്ഞു.കൂടാതെ രാജ്യത്തെ പ്രതിപക്ഷവും ഇവിഎംകളിലെ വിശ്വാസ്യതയിൽ സംശയം ഉന്നയിച്ചിരുന്നു
എന്നാലിപ്പോളിതാ ബൃഹത് ബംഗളൂരു മഹാ നഗരപാലിക (ബി.ബി.എം.പി) വിഭജിച്ച് ഗ്രേറ്റർ ബംഗളൂരു അതോറിറ്റിയുടെ (ജി.ബി.എ) കീഴിൽ രൂപവത്കരിച്ച അഞ്ച് നഗര കോർപറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്ക് പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കാൻ തീരുമാനമായി.മേയ് 2 ന് ശേഷം നടത്തുന്ന തെരഞ്ഞെടുപ്പിലാണ് ബാലറ്റ് ഉപയോഗിക്കുകയെന്ന് കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ ജി.എസ്. സംഗ്രേഷി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ജില്ല, താലൂക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും ബാലറ്റ് പേപ്പറുകളാണ് ഉപയോഗിക്കുക. എസ്.എസ്.എൽ.സി (10-ാം ക്ലാസ്), പി.യു.സി (11, 12 ക്ലാസ്) പരീക്ഷകൾക്കുശേഷവും ജൂൺ 30നു മുമ്പായാണ് കോർപറേഷൻ തെരഞ്ഞെടുപ്പ്. ജൂൺ 30നകം ബംഗളൂരു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി കഴിഞ്ഞ ആഴ്ച കർണാടക സർക്കാറിനോടും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനോടും ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് നടത്താൻ രണ്ട് മികച്ച രീതികളുണ്ട്. തുടക്കം മുതൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ചുവരുന്നു. എന്നാൽ 20-30 വർഷങ്ങൾക്ക് മുമ്പ് മുതൽ ഇ.വി.എമ്മുകളാണ് ഉപയോഗിക്കുന്നത്. ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നത് നിയമമോ, സുപ്രീംകോടതിയോ വിലക്കിയിട്ടില്ലെന്നും കമ്മിഷണർ പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കർണാടകയിലെ കോൺഗ്രസ് സർക്കാർ, ഭാവിയിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത്, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾക്ക് പകരം ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനോട് (എസ്.ഇ.സി) ശുപാർശ ചെയ്യാൻ തീരുമാനിച്ചിരുന്നു. ഇ.വി.എമ്മുകളോടുള്ള ജനങ്ങളുടെ ആത്മവിശ്വാസവും വിശ്വാസ്യതയും ചോർന്നുപോകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തീരുമാനം.
ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നത് വാർധക്യത്തിലേക്ക് മടങ്ങുക എന്നല്ല അർഥമാക്കുന്നത്. ഗ്രാമപഞ്ചായത്ത്, സഹകരണ, എം.എൽ.സി തെരഞ്ഞെടുപ്പുകൾ തുടങ്ങി നിരവധി തെരഞ്ഞെടുപ്പുകളിൽ ഇപ്പോഴും ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ബാലറ്റ് പേപ്പറുകൾക്കും ഇ.വി.എമ്മുകൾക്കും ഒരു തകരാറും ഇല്ലെന്ന് പറഞ്ഞ സംഗ്രേഷി ഇ.വി.എമ്മുകൾ ശരിവെച്ച സുപ്രീംകോടതി, ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താൻ ജി.ബി.എ നിയമത്തിൽ ഒരു പ്രത്യേക വ്യവസ്ഥയുണ്ട്. "ഒരു നിയമം ഉള്ളപ്പോൾ, നമുക്ക് എന്തുകൊണ്ട് അത് ഉപയോഗിച്ചുകൂടാ?"സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ സജ്ജരാണെന്നും ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് വോട്ടെടുപ്പ് നടത്തുന്നതിന് ഒരു തടസ്സവും ഉണ്ടാകില്ലെന്ന് കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെബ് കാമറകളും സി.സി.ടി.വി കാമറകളും സ്ഥാപിക്കുമെന്നും കള്ളവോട്ട് സംബന്ധിച്ച ആശങ്കകൾ പരിഹരിക്കുന്നതിന് പൊലീസ് സേനയെ ഉപയോഗിച്ച് മതിയായ സുരക്ഷ ഉറപ്പാക്കുമെന്നും കമീഷണർ പറഞ്ഞു. ബി.ബി.എം.പിയുടെ കീഴിൽ നേരത്തെ തെരഞ്ഞെടുക്കപ്പെട്ട ബോഡിയുടെ കാലാവധി 2020 സെപ്റ്റംബർ 10ന് അവസാനിച്ചിരുന്നു, അതിനുശേഷം സർക്കാർ നിയമിച്ച അഡ്മിനിസ്ട്രേറ്ററാണ് അതിന്റെ ദൈനംദിന കാര്യങ്ങൾ നടത്തിയിരുന്നത്. 2025 സെപ്റ്റംബറിൽ ബംഗളൂരുവിനെ ഗ്രേറ്റർ ബംഗളൂരു അതോറിറ്റി (ജി.ബി.എ) യുടെ കീഴിൽ സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സൗത്ത് എന്നീ അഞ്ച് പുതിയ മുനിസിപ്പൽ കോർപ്പറേഷനുകളായി വിഭജിച്ചു. ജി.ബി.എക്ക് കീഴിലുള്ള അഞ്ച് കോർപറേഷനുകളിലെ വാർഡ് തിരിച്ചുള്ള കരട് വോട്ടർ പട്ടികയിൽ ആകെ 88,91,411 വോട്ടർമാരുണ്ട്.