കേരളം പോളിംഗ് ബൂത്തിലെത്താൻ ഇനി വെറും നാല് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സംസ്ഥാനത്ത് പ്രചാരണം ഉച്ചസ്ഥായിയിലെത്തിച്ച് മുന്നണികൾ. പ്രമുഖ ദേശീയ നേതാക്കളുടെ സാന്നിധ്യം കൊണ്ട് തെരഞ്ഞെടുപ്പ് ചിത്രം ആവേശകരമായിരിക്കുകയാണ്.
എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തിലെത്തും. കോഴിക്കോട്ടെ ബേപ്പൂർ, എറണാകുളത്തെ കുന്നത്തുനാട്, തിരുവനന്തപുരത്തെ കാട്ടാക്കട എന്നിവിടങ്ങളിൽ അദ്ദേഹം പൊതുസമ്മേളനങ്ങളെ അഭിസംബോധന ചെയ്യും. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് പ്രചാരണം നടത്തിയിരുന്നു.
യുഡിഎഫിനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇന്ന് കൊല്ലത്ത് എത്തുന്നുണ്ട്. വൈകുന്നേരം നാലുമണിയോടെ അദ്ദേഹം തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കും. തൊഴിലില്ലായ്മയും അഴിമതിയും ഉയർത്തിക്കാട്ടിയാണ് യുഡിഎഫിന്റെ പ്രചാരണം.
എൽഡിഎഫ് പ്രചാരണത്തിന് കരുത്തുപകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കണ്ണൂരിലുണ്ടാകും. സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽഡിഎഫ് വോട്ട് തേടുന്നത്. തൃശ്ശൂരിൽ നിർമ്മല സീതാരാമനും പ്രചാരണ രംഗത്ത് സജീവമാണ്. സംസ്ഥാനത്ത് പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കും.