ഹാൻറാ വൈറസ് ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് എംവി ഹോണ്ടിയസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കാൻ സ്പെയിൻ സർക്കാർ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികൾ ആരംഭിച്ചു. കാനറി ദ്വീപുകളിലെ ടെനെറൈഫിലേക്ക് നീങ്ങുന്ന കപ്പലിൽ 140-ഓളം യാത്രക്കാരും ജീവനക്കാരുമാണുള്ളത്.
കപ്പൽ ഇന്ന് തീരത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനായി അമേരിക്കയും ബ്രിട്ടനും പ്രത്യേക വിമാനങ്ങൾ അയക്കും. അതേസമയം, വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കപ്പൽ തീരത്തടുപ്പിക്കുന്നതിനെതിരെ സ്പെയിനിൽ പ്രതിഷേധം ശക്തമാണ്.
രണ്ട് ഇന്ത്യൻ പൗരന്മാരും ഈ കപ്പലിലുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇവർ നിലവിൽ നിരീക്ഷണത്തിലാണെന്നും ഇവർക്ക് ഇതുവരെ രോഗലക്ഷണങ്ങൾ പ്രകടമായിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. കപ്പലിലെ മറ്റ് യാത്രക്കാർക്കും നിലവിൽ രോഗലക്ഷണങ്ങൾ ഇല്ലെന്ന് കപ്പൽ ഓപ്പറേറ്റർമാരായ 'ഓഷ്യൻ വൈഡ് എക്സ്പെഡിഷൻസ്' വ്യക്തമാക്കിയിട്ടുണ്ട്.
പൊതുജനങ്ങൾക്ക് നിലവിൽ ഭീഷണിയൊന്നുമില്ലെന്നും എലികളിൽ നിന്ന് പകരുന്ന ഹാൻറാ വൈറസ് കോവിഡിനെപ്പോലെ മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് അമിതമായി പടരില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. എങ്കിലും അതീവ ജാഗ്രതയോടെയാണ് ആരോഗ്യ വകുപ്പ് നീങ്ങുന്നത്. ഇതുവരെ ഈ വൈറസ് ബാധയെത്തുടർന്ന് മൂന്ന് പേർ മരണപ്പെട്ടതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.