കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരെന്ന കാര്യത്തിലുള്ള അനിശ്ചിതത്വം ഇന്ന് വൈകിട്ടോടെ അവസാനിച്ചേക്കും. തിരഞ്ഞെടുപ്പ് ഫലം വന്ന് പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ നിശ്ചയിക്കാത്തതിൽ ഹൈക്കമാൻഡിനെതിരെ അതൃപ്തി പുകയുന്നതിനിടെയാണ് നിർണ്ണായക നീക്കം. രാഹുൽ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ഇന്ന് വൈകിട്ട് നടത്തുന്ന അവസാനവട്ട ചർച്ചകൾക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകളാണ് ഹൈക്കമാൻഡ് പ്രധാനമായും പരിഗണിക്കുന്നത്. മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളും വലിയൊരു വിഭാഗം ജനങ്ങളും വി.ഡി. സതീശനെ അനുകൂലിക്കുമ്പോൾ, എംഎൽഎമാരുടെ ഭൂരിപക്ഷ പിന്തുണ കെ.സി. വേണുഗോപാലിനാണെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നത്. അതേസമയം, മുതിർന്ന നേതാവ് എന്ന പരിഗണനയിൽ തനിക്ക് അവസരം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് രമേശ് ചെന്നിത്തല.
സോണിയ ഗാന്ധിയുടെ ആരോഗ്യസ്ഥിതിയും ആശുപത്രി സന്ദർശനവുമാണ് ഇന്ന് രാവിലെ തീരുമാനമുണ്ടാകാതിരിക്കാൻ കാരണമെന്ന് സൂചനയുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനം നീണ്ടുപോകുന്നത് ജനങ്ങൾക്കിടയിൽ മുന്നണിക്ക് അവമതിപ്പുണ്ടാക്കുമെന്ന് മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികൾ പരസ്യമായി തന്നെ അറിയിച്ചിട്ടുണ്ട്. ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പത്തു ദിവസമായി ഭരണസ്തംഭനം തുടരുന്ന സാഹചര്യത്തിൽ തീരുമാനം ഇനിയും വൈകിപ്പിക്കാൻ കഴിയില്ലെന്ന സമ്മർദ്ദം കോൺഗ്രസ് നേതൃത്വത്തിന് മേലുണ്ട്.