പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധന കയറ്റുമതി തീരുവയിൽ കേന്ദ്ര ധനമന്ത്രാലയം പുതിയ പരിഷ്കാരങ്ങൾ ഏർപ്പെടുത്തി. രാജ്യത്തെ ഇന്ധന ലഭ്യത ഉറപ്പാക്കുന്നതിനും കയറ്റുമതി കമ്പനികൾ അമിത ലാഭം നേടുന്നത് തടയുന്നതിനുമായി അധിക കയറ്റുമതി തീരുവ (Export Duty) ഏർപ്പെടുത്തിക്കൊണ്ടുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കി.
പുതിയ പരിഷ്കാരം അനുസരിച്ച് പെട്രോൾ കയറ്റുമതിക്ക് ലിറ്ററിന് മൂന്ന് രൂപ പ്രത്യേക അധിക എക്സൈസ് തീരുവയായി നൽകണം. ഡീസലിന് ലിറ്ററിന് 16.5 രൂപയും വിമാന ഇന്ധനത്തിന് (ATF) 16 രൂപയുമാണ് പുതിയ കയറ്റുമതി തീരുവ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലായി തുടരുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ ഈ നീക്കം.
പുതിയ നികുതി പരിഷ്കാരം രാജ്യത്തെ ഇന്ധന കയറ്റുമതിയെ മാത്രമേ ബാധിക്കുകയുള്ളൂ എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആഭ്യന്തര വിപണിയിലെ പെട്രോൾ, ഡീസൽ വിലകളെ ഇത് നേരിട്ട് ബാധിക്കില്ല. കയറ്റുമതിയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുക വഴി കൂടുതൽ വിദേശനാണ്യം നേടിയെടുക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം മൂലം ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കുന്നത് രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടിയായാണ് ഇതിനെ കാണുന്നത്.