പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉപയോഗിച്ചിരുന്ന ഔദ്യോഗിക മൊബൈൽ നമ്പർ പൊതുഭരണ വകുപ്പ് റദ്ദാക്കി. മുൻകൂട്ടി യാതൊരുവിധ അറിയിപ്പും നൽകാതെയാണ് വകുപ്പിന്റെ ഈ അപ്രതീക്ഷിത നടപടിയെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ പത്ത് വർഷമായി പിണറായി വിജയൻ ഉപയോഗിച്ചുകൊണ്ടിരുന്ന നമ്പറാണ് ഇപ്പോൾ വിച്ഛേദിച്ചിരിക്കുന്നത്.
അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന സമയത്തും ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന പ്രധാന നമ്പറായിരുന്നു ഇത്. ഇന്നലെ ഫോൺ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് നമ്പർ പ്രവർത്തനരഹിതമായ വിവരം അദ്ദേഹം അറിയുന്നത്. പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള ഔദ്യോഗിക ആവശ്യങ്ങൾക്കായി പുതിയ മൊബൈൽ നമ്പർ അദ്ദേഹത്തിന് ഉടൻ അനുവദിക്കുമെന്നാണ് പൊതുഭരണ വകുപ്പിൽ നിന്നുള്ള വിവരം.
അതേസമയം, വർഷങ്ങളായി ഉപയോഗിക്കുന്ന സുപ്രധാനമായ ഔദ്യോഗിക മൊബൈൽ നമ്പർ മുൻകൂട്ടി അറിയിക്കാതെ റദ്ദാക്കിയതിനെതിരെ കടുത്ത അമർഷം ഉയർന്നിട്ടുണ്ട്. എന്നാൽ, നമ്പർ വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന്റെ ഭാഗത്തുനിന്നും ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല.