Share this Article
News Malayalam 24x7
2 പേരുടെ മൃതദേഹം കണ്ടെത്തി; മരിച്ചവരുടെ എണ്ണം അഞ്ചായി
Wayanad Kalladi Landslide

വയനാട് കല്ലാടി ഇരട്ട തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തെരച്ചിലിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെത്തി. മീനാക്ഷിപ്പുഴയുടെ സമീപത്തുനിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി ഉയർന്നു. ഇനി മൂന്ന് പേരെക്കൂടിയാണ് കണ്ടെത്താനുള്ളത്. ഇവർക്കായുള്ള തെരച്ചിൽ ദുരന്തമേഖലയിൽ ഊർജ്ജിതമായി തുടരുകയാണ്.

ശക്തമായ കുത്തൊഴുക്കും പ്രതികൂല കാലാവസ്ഥയും ആദ്യ ഘട്ടത്തിൽ മീനാക്ഷിപ്പുഴയിലെ തെരച്ചിലിന് വെല്ലുവിളി ഉയർത്തിയിരുന്നെങ്കിലും, കനത്ത മഴയ്ക്ക് അല്പം ശമനമുണ്ടായതോടെ തെരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. നാല് സോണുകളായി തിരിച്ചു നടത്തുന്ന തെരച്ചിലിൽ രണ്ട് സോണുകളിലെ പരിശോധന ഏകദേശം പൂർത്തിയായി. കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്ന മൂന്നാം സോണിലാണ് ഇപ്പോൾ പ്രധാനമായും രക്ഷാപ്രവർത്തകർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


മണ്ണ് നീക്കുന്നതിനായി ജെ.സി.ബി ഉൾപ്പെടെയുള്ള അത്യാധുനിക യന്ത്രങ്ങളും, മൺകൂനകൾക്കിടയിൽ ആളുകളെ കണ്ടെത്താൻ കെഡാവർ നായകളെയും ഉപയോഗിക്കുന്നുണ്ട്. ദുരന്തമുണ്ടായ കല്ലാടി മേഖലയിൽ മണ്ണിടിച്ചിലിൽ ഒലിച്ചുപോയവർ പുഴയിലേക്ക് എത്തിപ്പെട്ടിട്ടുണ്ടാകാം എന്ന നിഗമനത്തിലാണ് മീനാക്ഷിപ്പുഴയിലും തെരച്ചിൽ ശക്തമാക്കിയത്. എൻ.ഡി.ആർ.എഫ് (NDRF), എസ്.ഡി.ആർ.എഫ് (SDRF), പൊലീസ്, ഫയർഫോഴ്സ്, വനം വകുപ്പ് എന്നീ വിഭാഗങ്ങളുടെ സംയുക്ത നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ എന്നിവർ ദുരന്തസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories