പുരി: ഒഡീഷയിലെ പുരിയിൽ നടന്ന ജഗന്നാഥ രഥയാത്രയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേർക്ക് പരിക്കേറ്റതായി വിവരം. വ്യാഴാഴ്ച പുരിയിലെ ഗ്രാൻഡ് റോഡിൽ (ബഡാ ദണ്ഡ) നടന്ന ജഗന്നാഥ രഥയാത്ര കാണാനായി ലക്ഷക്കണക്കിന് ഭക്തരാണ് തടിച്ചുകൂടിയത്. ഭക്തർക്കിടയിൽ ഉണ്ടായ തിക്കിലുംതിരക്കിലും പെട്ട് പരിക്കേറ്റ 120 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം.തിരക്കിനിടയിൽ ശ്വാസംമുട്ടി ഒരാൾ മരിച്ചതായും നിരവധി പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നുണ്ടെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പന്ത്രണ്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതായി വിശ്വസിക്കുന്ന ക്ഷേത്രത്തിൽ നിന്ന് ഗുണ്ടിചാ ക്ഷേത്രത്തിലേക്കുള്ള ഭഗവാൻ ജഗന്നാഥൻ, ജ്യേഷ്ഠൻ ബാലഭദ്രൻ, സഹോദരി സുഭദ്ര എന്നിവരുടെ വാർഷിക രഥയാത്ര ദർശിക്കാൻ ലക്ഷക്കണക്കിന് ഭക്തരാണ് ഒത്തുചേരാറുള്ളത്.
ശംഖുനാദത്തിനും താളമേളങ്ങൾക്കും ഇടയിൽ ചക്രരാജ് സുദർശനെയാണ് ആദ്യം പ്രധാന ക്ഷേത്രത്തിൽ നിന്ന് പുറത്തെടുത്ത് ദേവി സുഭദ്രയുടെ 'ദർപ്പദാലൻ' രഥത്തിൽ പ്രതിഷ്ഠിച്ചത്. 'ശൂന്യ പഹണ്ടി' എന്ന പ്രത്യേക ഘോഷയാത്രയിലൂടെ സുഭദ്ര ദേവിയുടെ വിഗ്രഹം രഥത്തിലേക്ക് എത്തിച്ചു. ഒടുവിൽ ജഗന്നാഥ ഭഗവാന്റെ വിഗ്രഹം ക്ഷേത്രത്തിന് പുറത്തേക്ക് എടുത്തപ്പോൾ ഭക്തർ 'ജയ് ജഗന്നാഥ്' വിളികളുമായി ഗ്രാൻഡ് റോഡിൽ തടിച്ചുകൂടി. പിന്നാലെയാണ് അപകടം ഉണ്ടായത്.