സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനെതിരെ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചു. പ്രതി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് ആലുവ റൂറൽ സൈബർ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചത്.
ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പൊലീസ് നേരത്തെ മുഹമ്മദ് നിഹാദിന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ പൊലീസിന് മുന്നിൽ ഹാജരാകാതെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. അറസ്റ്റ് ഒഴിവാക്കുന്നതിനായി പ്രതി മുൻകൂർ ജാമ്യം തേടി നിലവിൽ കോടതിയെ സമീപിച്ചിട്ടുണ്ട്. എന്നാൽ പ്രതിയുടെ ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ റൂറൽ സൈബർ പൊലീസ് മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തത്. കേസ് നടപടികൾ പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ ദിവസം 'തൊപ്പി'യുടെ യൂട്യൂബ് ചാനൽ യൂട്യൂബ് അധികൃതർ നീക്കം ചെയ്തിരുന്നു. പ്രതിക്കായുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്.