ഹൊസൂർ: പശ്ചിമേഷ്യൻ സംഘർഷവും അതിനെ തുടർന്ന് ഹോർമുസ് കടലിടുക്ക് അടച്ചതോടെ അസംസ്‌കൃത എണ്ണ ഉൾപ്പെടെ ഇന്ധലഭ്യതയിൽ ഇറക്കുമതി കുറഞ്ഞതോടെ രാജ്യത്തും സംസ്ഥാനത്തും ഗ്യാസ് ലഭ്യതയിൽ കുറവും പ്രതിസന്ധിയുമായി. എൽപിജി സിലിണ്ടറുകൾ തീർന്നതോടെ സംസ്ഥാനത്ത് പല ഹോട്ടലുകളും അടച്ചു. എന്നാൽ ചിലർ വിറകു അടപ്പ് ഉൾപ്പടെ സംഘടിപ്പിച്ച് ചെറിയ രീതിയിൽ പ്രവർത്തനം നടത്തുന്നുണ്ട്. ഇതിനിടയിലാണ് വ്യത്യസ്തമായ ഒരു ഓഫറുമായി ഒരു ഹോട്ടൽ ശ്രദ്ധയാകർഷിക്കുന്നത്. വാണിജ്യ എൽപിജി സിലിണ്ടറുകൾ നൽകുന്നവർക്ക് ഫ്രീ ബിരിയാണിയാണ് ഈ ഹോട്ടലിന്റെ ഓഫർ. ഒന്നും രണ്ടും ദിവസമല്ല, ഒരു മാസം എല്ലാ ദിവസവും ഒരു നേരം ബിരിയാണി ലഭിക്കും. ഇനിയുമുണ്ട് ട്വിസ്റ്റ്, ഒരു സിലിണ്ടർ നൽകിയവർക്കാണ് ഈ ഓഫർ. നിങ്ങൾ രണ്ട് സിലിണ്ടറുകൾ നൽകിയാൽ ഒരു മാസം എല്ലാ ദിവസവും രണ്ടുനേരം നിങ്ങൾക്ക് ബിരിയാണി ലഭിക്കും. സാമൂഹിക മാധ്യമങ്ങളിൽ ഈ ഓഫർ വൈറലായതോടെ ചിലർ അനുകൂലിച്ചും ചിലർ പ്രതികൂലിച്ചുമാണ് അഭിപ്രായങ്ങൾ ഉന്നയിച്ചിരിക്കുന്നത്.ഇറോഡ് അമ്മായി മെസ് എന്ന ഹോട്ടലാണ് ഇത്തരത്തിൽ വ്യത്യസ്തമായ ഓഫർ നൽകി രാജ്യത്തിന്റെ തന്നെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഗ്യാസ് ലഭ്യത കുറഞ്ഞത് മൂലം പല ഹോട്ടലുകളും ഭക്ഷണം പാചകം ചെയ്യാൻ കഴിയാതെ അടച്ചിടുമ്പോഴാണ് ഇവരുടെ വെറൈറ്റി ട്രൈ. 'പാചകം ചെയ്യാൻ ഞങ്ങളെ സഹായിക്കു, നിങ്ങളുടെ വയറു ഞങ്ങൾ നിറയ്ക്കാം' എന്നൊരു സൈൻ ബോർഡും ഹോട്ടൽ സ്ഥാപിച്ചിട്ടുണ്ട്. ഹോട്ടലിന്‍റേത് ബുദ്ധിപരമായ തന്ത്രമാണെന്നാണ് ഭൂരിഭാഗം പേരും പ്രശംസിക്കുന്നുണ്ട്.
ഹോട്ടലിന്റെ മറ്റൊരു ഓഫർ പ്രകാരം ഒരു സിലിണ്ടർ കൊണ്ട് വരുന്നവർക്ക് 15ദിവസത്തയ്ക്ക് 300രൂപയുടെ മട്ടൻ ബിരിയാണിയും 199രൂപയുടെ ചിക്കൻ ബിരിയാണിയും ലഭിക്കും.
ഓഫർ തുടങ്ങി ഒരു 15 ദിവസമായപ്പോഴേയ്ക്ക് ഇതുവരെ ആറു പേരാണ് സിലിണ്ടർ കൊണ്ടുവന്നത്. പക്ഷെ അവർ രണ്ട് ദിവസമേ ബിരിയാണി ഓഫർ പ്രയോജനപ്പെടുത്തിയുള്ളുവെന്നും ഹോട്ടൽ ഉടമ പറയുന്നു. സിലിണ്ടർ കൊണ്ടുവന്നത് തങ്ങൾക്ക് ഹോട്ടലിന്റെ അവസ്ഥ കണ്ട് സഹതാപം തോന്നിയതുകൊണ്ടാണെന്ന് അറിയിച്ചെന്നും ഉടമ പറഞ്ഞു.