തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരിക്കൊള്ളവെ, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയിയും നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇതോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം കൂടുതൽ വ്യക്തമായിരിക്കുകയാണ്.
എം.കെ. സ്റ്റാലിൻ തന്റെ സ്ഥിരം മണ്ഡലമായ കൊളത്തൂരിലാണ് പത്രിക സമർപ്പിച്ചത്. 2011, 2016, 2021 വർഷങ്ങളിൽ തുടർച്ചയായി സ്റ്റാലിനെ നിയമസഭയിലെത്തിച്ച മണ്ഡലമാണിത്. പത്രികാ സമർപ്പണത്തിന് പിന്നാലെ മണ്ഡലത്തിൽ വൻ റോഡ് ഷോയും അദ്ദേഹം നടത്തി. ഡി.എം.കെ സർക്കാരിന്റെ കഴിഞ്ഞ കാലത്തെ വികസന നേട്ടങ്ങൾ വിവരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും അദ്ദേഹം വേദിയിൽ നിർവ്വഹിച്ചു.
രാഷ്ട്രീയ പാർട്ടി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിനെ നേരിടുന്ന നടൻ വിജയ് പെരമ്പൂർ മണ്ഡലത്തിലാണ് പത്രിക സമർപ്പിച്ചത്. വ്യാസർപ്പാടിയിലെ ഡോക്ടർ അംബേദ്കർ ഗവൺമെന്റ് ആർട്സ് കോളേജിലെ റിട്ടേണിങ് ഓഫീസർ മുൻപാകെയാണ് അദ്ദേഹം പത്രിക നൽകിയത്. പ്രിയതാരത്തിന്റെ പത്രികാ സമർപ്പണം പ്രമാണിച്ചു വൻ ജനക്കൂട്ടമാണ് കോളേജ് പരിസരത്ത് തടിച്ചുകൂടിയത്. പത്രിക നൽകിയ ശേഷം വിജയ് തന്റെ അണികൾക്കൊപ്പം റോഡ് ഷോയിലും പങ്കെടുത്തു.
സംസ്ഥാനത്തെ പ്രമുഖ മുന്നണികൾ എല്ലാം തന്നെ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാക്കി പ്രചാരണ രംഗത്ത് സജീവമാണ്. സ്റ്റാലിനും വിജയിയും ഒരേദിവസം പത്രിക സമർപ്പിച്ചത് തമിഴക രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രചാരണം കൂടുതൽ ശക്തമാകുമെന്നാണ് റിപ്പോർട്ടുകൾ.