തമിഴ് സിനിമയിലെ സൂപ്പർതാരവും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്‌ക്കെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തു. ചെന്നൈയിലെ കൊളത്തൂർ മണ്ഡലത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് പൊലീസ് നടപടി.
പെരമ്പൂരിൽ നിന്നും കൊളത്തൂരിലേക്ക് വിജയ് നടത്തിയ റോഡ് ഷോയിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ ഉണ്ടായെന്ന് അധികൃതർ കണ്ടെത്തി. അനുവദിച്ചതിലധികം ഉച്ചഭാഷിണികൾ ഉപയോഗിച്ചതും നിശ്ചയിച്ച പരിധിയിൽ കൂടുതൽ ആളുകളെ റോഡ് ഷോയിൽ പങ്കെടുപ്പിച്ചതും ചട്ടലംഘനമായി കണക്കാക്കുന്നു. സംഭവത്തിൽ ചെന്നൈ പൊലീസ് അഞ്ച് വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. പ്രചാരണ പരിപാടികൾക്ക് മുൻകൂട്ടി അനുമതി വാങ്ങിയെങ്കിലും നിബന്ധനകൾ ലംഘിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ചട്ടങ്ങൾ പാലിക്കാതെ വൻതോതിൽ ജനങ്ങളെ അണിനിരത്തിയത് പ്രദേശത്ത് വലിയ ഗതാഗത തടസ്സത്തിനും കാരണമായിരുന്നു.
അടുത്തിടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകം രൂപീകരിച്ച വിജയ്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ സജീവമായി ഇടപെടാനുള്ള നീക്കത്തിലാണ്. ഇതിനിടയിലുണ്ടായ പൊലീസ് നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.