നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി വെറും ഏഴ് നാൾ മാത്രം ശേഷിക്കെ, തങ്ങളുടെ വാഗ്ദാനങ്ങൾ നിരത്തി വോട്ടർമാരെ കയ്യിലെടുക്കാൻ എൽ.ഡി.എഫും യു.ഡി.എഫും ഇന്ന് പ്രകടനപത്രിക പുറത്തിറക്കും.
ഇടത് മുന്നണിയുടെ പ്രകടനപത്രിക കോഴിക്കോട് വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. ക്ഷേമ പെൻഷൻ 3,500 രൂപയാക്കി വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം പത്രികയിലുണ്ടായേക്കുമെന്നാണ് സൂചന. ലൈഫ് മിഷൻ, കെ-ഫോൺ തുടങ്ങിയ സർക്കാരിന്റെ അഭിമാന പദ്ധതികളുടെ രണ്ടാം ഘട്ട പ്രഖ്യാപനങ്ങളും പ്രകടനപത്രികയിൽ ഉൾപ്പെട്ടേക്കാം. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും.
യു.ഡി.എഫിന്റെ പ്രകടനപത്രിക കൊച്ചിയിൽ വെച്ചാണ് പുറത്തിറക്കുക. പത്രികയിൽ ഇതിനോടകം പ്രഖ്യാപിച്ച അഞ്ച് ഇന്ദിര ഗ്യാരന്റികൾക്ക് പുറമെ വോട്ടർമാരെ ആകർഷിക്കുന്ന മറ്റ് വലിയ പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടന്നതോടെ മൂന്ന് മുന്നണികളും ശക്തമായ പോരാട്ടത്തിലാണ്. പ്രിയങ്ക ഗാന്ധി ഇന്ന് തിരുവനന്തപുരത്തും കൊല്ലത്തും പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്. ബി.ജെ.പിയുടെ വോട്ടുകൾ ഉറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബൂത്ത് തല പ്രവർത്തകരുമായി ഓൺലൈൻ വഴി കൂടിക്കാഴ്ച നടത്തും. പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരം നടക്കുന്നതിനാൽ ഓരോ വോട്ടും ഉറപ്പിക്കാനുള്ള തന്ത്രപ്പാടിലാണ് രാഷ്ട്രീയ പാർട്ടികൾ.