തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന മൂന്ന് ദിവസങ്ങളിലേക്ക് കടന്നതോടെ തമിഴ്നാട് രാഷ്ട്രീയ പോരാട്ടത്തിന്റെ അത്യന്തം ആവേശകരമായ ഘട്ടത്തിലാണ്. വോട്ടർമാരെ സ്വാധീനിക്കാൻ പ്രമുഖ നേതാക്കളെ നേരിട്ടിറക്കി തങ്ങളുടെ കരുത്ത് കാട്ടുകയാണ് എൻഡിഎ, ഇന്ത്യ മുന്നണികൾ.
എൻഡിഎയുടെ പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടിലെത്തും. രാവിലെ ഒമ്പതരയോടെ മൊടക്കുറിിച്ചി മണ്ഡലത്തിൽ അദ്ദേഹം റോഡ് ഷോ നടത്തും. തുടർന്ന് മൈലാപ്പൂർ മണ്ഡലത്തിലെ റോഡ് ഷോയിലും പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുക്കും.
അതേസമയം, ഇന്ത്യ മുന്നണിയുടെ പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധിയും സജീവമായി രംഗത്തുണ്ട്. അദ്ദേഹത്തിന്റെ രണ്ടാംഘട്ട പ്രചാരണം നാളെ തെക്കൻ തമിഴ്‌നാട്ടിൽ ആരംഭിക്കും. വനിതാ സംവരണ ബിൽ ഉൾപ്പെടെയുള്ള ദേശീയ വിഷയങ്ങളാണ് തമിഴ്‌നാട്ടിൽ ഇത്തവണ സജീവമായി ചർച്ച ചെയ്യപ്പെടുന്നത്. ഇന്നലെ കോയമ്പത്തൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാ സംവരണ ബിൽ ഉയർത്തിക്കാട്ടി പ്രചാരണം നയിച്ചപ്പോൾ, അതിന് ശക്തമായ മറുപടിയുമായാണ് രാഹുൽ ഗാന്ധിയും ഡിഎംകെയും രംഗത്തെത്തിയിരിക്കുന്നത്.
ഭരണവിരുദ്ധ വികാരം ഇല്ലാത്തതിനാൽ അധികാരം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് ഡിഎംകെ. എന്നാൽ അധികാരം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിൽ അണ്ണാ ഡിഎംകെയും രംഗത്തുണ്ട്. ഇതിനിടെ നടൻ വിജയ്‌യുടെ പാർട്ടിയായ ടിവികെ പല മണ്ഡലങ്ങളിലും നിർണ്ണായക സാന്നിധ്യമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പരസ്യപ്രചാരണം അവസാനിക്കാൻ മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ, തമിഴ്നാട് അക്ഷരാർത്ഥത്തിൽ ഒരു പോരാട്ടഭൂമിയായി മാറിയിരിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖ നേതാക്കൾ തമിഴ്നാട്ടിലെ വിവിധ മണ്ഡലങ്ങളിൽ പ്രചാരണത്തിനെത്തും.