തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയുടെ കടലൂർ പര്യടനം വീണ്ടും റദ്ദാക്കി. പൊലീസ് അനാവശ്യ നിബന്ധനകൾ വെച്ചതിനെത്തുടർന്നാണ് പര്യടനം മാറ്റിവെക്കാൻ തീരുമാനിച്ചതെന്ന് ടിവികെ വൃത്തങ്ങൾ അറിയിച്ചു. പര്യടനത്തിന് അനുമതി നൽകിയെങ്കിലും, ഏകദേശം 22-ഓളം കടുത്ത നിബന്ധനകളാണ് പൊലീസ് മുന്നോട്ടുവെച്ചത്. ഇത് പാർട്ടിയുടെ പ്രവർത്തനങ്ങളെയും ജനങ്ങളുമായുള്ള സമ്പർക്കത്തെയും തടസ്സപ്പെടുത്തുന്നതാണെന്ന് ടിവികെ ആരോപിച്ചു.
കടലൂർ പര്യടനം ഇത്തരത്തിൽ റദ്ദാക്കപ്പെടുന്നത് ഇത് മൂന്നാം തവണയാണ്. പൊലീസിന്റെ ഭാഗത്തുനിന്നുള്ള നിസ്സഹകരണം പര്യടനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി. കടലൂരിലെ പരിപാടികൾ റദ്ദാക്കിയെങ്കിലും, മറ്റ് ജില്ലകളിലെ പര്യടനങ്ങളുമായി മുന്നോട്ടുപോകാനാണ് വിജയുടെ തീരുമാനം.
വിജയുടെ അടുത്ത പര്യടനം നാളെ തിരുച്ചിറപ്പള്ളിയിൽ നടക്കും. വൈകുന്നേരം 3 മണി മുതൽ ആരംഭിക്കുന്ന വിപുലമായ റോഡ് ഷോയിൽ വിജയ് പങ്കുചേരും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിജയ് പര്യടനങ്ങൾ നടത്തുന്നത്.