തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നാളെ നടക്കാനിരിക്കെ സംസ്ഥാനം വലിയ രാഷ്ട്രീയ ആകാംക്ഷയിലാണ്. ഭരണത്തുടർച്ചയുണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഡി.എം.കെ നേതൃത്വത്തിലുള്ള മുന്നണി. സർവേകളും ഡി.എം.കെ അനുകൂലമായി നിലനിൽക്കുമ്പോഴും, ഈ തെരഞ്ഞെടുപ്പിനെ എല്ലാവരും ഉറ്റുനോക്കുന്നത് നടനും തമിഴക വെട്രി കഴകം (ടി.വി.കെ) അധ്യക്ഷനുമായ വിജയിയുടെ കന്നി അങ്കത്തെ മുൻനിർത്തിയാണ്. താൻ മുന്നോട്ടുവെച്ച കാര്യങ്ങളും വാഗ്ദാനങ്ങളും യുവാക്കൾക്കിടയിൽ വലിയ സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് വിജയിയും പാർട്ടിയും.
വിജയിയുടെ പാർട്ടി എത്ര സീറ്റുകൾ നേടും എന്നത് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ടി.വി.കെ. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ യുവാക്കളുടെ വോട്ടുകൾ വിജയക്ക് അനുകൂലമാകുമോ അതോ ഡി.എം.കെ ഭരണത്തുടർച്ച നിലനിർത്തുമോ എന്നത് നാളെ നടക്കുന്ന വോട്ടെടുപ്പിലൂടെ തെളിയും. ദേശീയ തലത്തിൽ വരെ തമിഴ്‌നാട് രാഷ്ട്രീയത്തെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.
തെരഞ്ഞെടുപ്പ് സമാധാനപരമായി പൂർത്തിയാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സംഘർഷ സാധ്യതയുള്ള പ്രദേശങ്ങളിലും അതീവ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. പോളിംഗ് ബൂത്തുകളിൽ ആവശ്യമായ പൊലീസ് സംവിധാനങ്ങളും സജ്ജമാക്കി കഴിഞ്ഞു. തമിഴ്‌നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ വലിയ മാറ്റങ്ങൾ വരുമോ അതോ പതിവ് രീതികൾ തുടരുമോ എന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.