കേരളത്തിലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി ചർച്ചകൾ മുറുകുന്നതിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ തലസ്ഥാനത്ത് വ്യാപകമായി പോസ്റ്ററുകളും ഫ്ലക്സ് ബോർഡുകളും പ്രത്യക്ഷപ്പെട്ടു. സെക്രട്ടേറിയറ്റിന് മുന്നിലാണ് സതീശനെ കടന്നാക്രമിച്ചുകൊണ്ടുള്ള വിവാദവാചകങ്ങളടങ്ങിയ ഫ്ലക്സുകൾ സ്ഥാപിച്ചിരിക്കുന്നത്.
'കൂലിക്ക് ഇറക്കിയ ആളുകളെ കണ്ട് പേടിച്ചു പോയെന്ന് പറഞ്ഞേക്ക്' എന്ന വാചകമാണ് പോസ്റ്ററുകളിൽ പ്രധാനമായും ഇടംപിടിച്ചിരിക്കുന്നത്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സതീശൻ അപമാനിച്ചെന്ന് ആരോപിച്ചാണ് ഈ പ്രതിഷേധം. ഉമ്മൻ ചാണ്ടിയുമായി ബന്ധപ്പെടുത്തിയുള്ള ഫ്ലക്സ് ബോർഡുകളിൽ സതീശന്റെ നേതൃത്വത്തെ 'ആർട്ടിഫിഷ്യൽ ചോയ്‌സ്' എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. ഈ 'ആർട്ടിഫിഷ്യൽ ചോയ്‌സിനെ' കേരളം തിരിച്ചറിയുമെന്നും ബോർഡുകളിൽ പറയുന്നു.
ഉമ്മൻ ചാണ്ടി സർക്കാരിനെ 'തീവെട്ടിക്കൊള്ളക്കാരുടെ സംഘം' എന്ന് മുമ്പ് വിശേഷിപ്പിച്ചത് ആരെന്ന ചോദ്യവും ഫ്ലക്സിൽ ഉന്നയിക്കുന്നുണ്ട്. നിലവിൽ സെക്രട്ടേറിയറ്റിന് മുന്നിൽ സതീശനെ അനുകൂലിച്ച് സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾക്ക് മുകളിലായാണ് പുതിയ പ്രതിഷേധ പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം തെരുവിലേക്ക് പടരുന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. വി.ഡി സതീശൻ, കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകൾ സജീവമായി ചർച്ച ചെയ്യപ്പെടുന്നതിനിടെയാണ് ഇത്തരമൊരു നീക്കം ഉണ്ടായിരിക്കുന്നത്.