കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുന്നതിനിടെ വയനാട് എംപി പ്രിയങ്ക ഗാന്ധിക്കും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും എതിരെ പോസ്റ്റർ പ്രതിഷേധം. കോഴിക്കോട് മുക്കം നോർത്ത് കാരശ്ശേരിയിലുള്ള പ്രിയങ്ക ഗാന്ധിയുടെ ഓഫീസിന് മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
'കെ.സി (കെ.സി വേണുഗോപാൽ) നിങ്ങളുടെ ആളായിരിക്കാം, എന്നാൽ ജനവികാരം മറക്കരുത്', 'വയനാട് അടുത്ത അമേഠിയാകും' തുടങ്ങിയ കടുത്ത മുന്നറിയിപ്പുകളാണ് ഇംഗ്ലീഷിലുള്ള പോസ്റ്ററുകളിലുള്ളത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശനെ പിന്തുണയ്ക്കുന്ന വികാരമാണ് ജനങ്ങൾക്കിടയിലുള്ളതെന്നും ഇത് അവഗണിക്കരുതെന്നും പോസ്റ്ററുകൾ സൂചിപ്പിക്കുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ കോൺഗ്രസ് പ്രവർത്തകർ പോസ്റ്ററുകൾ നീക്കം ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സ്-പോസ്റ്റർ പോര് രൂക്ഷമാണ്. ഇതിന്റെ തുടർച്ചയായാണ് ഹൈക്കമാൻഡിനെ പോലും ലക്ഷ്യം വെച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് കോൺഗ്രസ് പ്രവർത്തകർക്കിടയിലും വലിയ അതൃപ്തിക്ക് കാരണമായിട്ടുണ്ട്.