പുതിയ യു.ഡി.എഫ് സർക്കാരിൽ മുസ്ലിം ലീഗിന്റെ പ്രതിനിധികളായി ആരെല്ലാം മന്ത്രിമാരാകണം എന്ന് തീരുമാനിക്കാൻ പാർട്ടി നേതൃത്വം ഇന്ന് വീണ്ടും യോഗം ചേരും. ഹൈക്കമാൻഡ് ഔദ്യോഗികമായി മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയിൽ യോഗം നിശ്ചയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി സതീശനെ പിന്തുണയ്ക്കുന്ന നിലപാടാണ് ലീഗ് നേതൃത്വം നേരത്തെ സ്വീകരിച്ചത്. ദൽഹിയിൽ നടന്ന ചർച്ചകൾക്ക് ശേഷം ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതോടെ, തങ്ങൾക്ക് ലഭിക്കുന്ന വകുപ്പുകൾ ഏതൊക്കെയാണെന്നും മന്ത്രിസഭയിൽ ആരെല്ലാം ഉണ്ടാകണമെന്നും തീരുമാനിക്കാനാണ് ഇന്നത്തെ യോഗം ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ദിവസവും ലീഗ് നേതൃത്വം യോഗം ചേർന്ന് രാഷ്ട്രീയ സാഹചര്യങ്ങൾ വിലയിരുത്തിയിരുന്നു. കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ വേഗത്തിൽ പരിഹരിക്കണമെന്നും ഭരണത്തിലേക്ക് വേഗത്തിൽ കടക്കണമെന്നുമാണ് ലീഗിന്റെ നിലപാട്. ഇന്നുണ്ടാകുന്ന പ്രഖ്യാപനത്തിന് ശേഷം മന്ത്രിമാരുടെ പട്ടിക അന്തിമമാക്കി ഗവർണറെ കാണുന്നതടക്കമുള്ള നടപടികളിലേക്ക് യു.ഡി.എഫ് നീങ്ങും.