വി.ഡി സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഴുവൻ പേരും ഇന്ന് പ്രഖ്യാപിക്കും. കൂടുതൽ ചർച്ചകൾക്കായി യു.ഡി.എഫ് യോഗം ഉച്ചയോടെ ആരംഭിച്ചു. ഓരോ അംഗങ്ങൾ മാത്രമുള്ള ഘടകകക്ഷികൾക്ക് ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം നൽകുന്നതിനെക്കുറിച്ച് യു.ഡി.എഫിൽ ആലോചനയുണ്ട്. രമേശ് ചെന്നിത്തലയെ മന്ത്രിസഭയുടെ ഭാഗമാക്കാനുള്ള അനുനയ നീക്കങ്ങളും സജീവമായി തുടരുകയാണ്.
കെ.സി വേണുഗോപാലും എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും ചെന്നിത്തലയുമായി ചർച്ചകൾ നടത്തിവരികയാണ്. തനിക്കൊപ്പം നിൽക്കുന്നവർക്ക് കൂടി മന്ത്രിസ്ഥാനം വേണമെന്ന ആവശ്യമാണ് ചെന്നിത്തല മുന്നോട്ട് വെക്കുന്നത്. അദ്ദേഹത്തിന് ആഭ്യന്തര വകുപ്പോ ധനവകുപ്പോ നൽകിയേക്കും എന്നാണ് സൂചന. കോൺഗ്രസിൽ നിന്ന് 11 മന്ത്രിമാരുണ്ടാകാനാണ് സാധ്യത. ഇതിൽ ഷാനിമോൾ ഉസ്മാൻ, വി.ടി ബൽറാം, പി.സി വിഷ്ണുനാഥ്, എം.ലിജു തുടങ്ങിയവരുടെ പേരുകൾ പരിഗണനയിലുണ്ട്.
ലീഗിന് നാല് മന്ത്രിമാരും ഒരു ക്യാബിനറ്റ് പദവിയുള്ള പോസ്റ്റും നൽകാൻ ധാരണയായിട്ടുണ്ട്. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, കെ.എം ഷാജി, എം ഷംസുദ്ദീൻ എന്നിവരുടെ പേരുകൾ ഏകദേശം ഉറപ്പായിട്ടുണ്ട്. ആർ.എസ്.പിക്കായി ഷിബു ബേബി ജോൺ മന്ത്രിസഭയിലെത്തും. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് രണ്ട് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ആവശ്യത്തിൽ ചർച്ചകൾ തുടരുന്നു. വൈകുന്നേരത്തോടെ അന്തിമ പട്ടിക തയ്യാറാക്കി നാളെ ഗവർണർക്ക് കൈമാറാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.