മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് അനുവദിച്ചിരുന്ന സെഡ് പ്ലസ് (Z+) കാറ്റഗറി സുരക്ഷ ഒഴിവാക്കി. പകരം വൈ (Y) കാറ്റഗറി സുരക്ഷയാണ് അദ്ദേഹത്തിന് ഇനി മുതൽ നൽകുക. ഇതോടെ അദ്ദേഹത്തിനൊപ്പം സ്ഥിരമായി ഉണ്ടായിരുന്ന ഗൺമാൻമാരുടെ സേവനം ഒഴിവാകും.
ഗൺമാൻമാർക്ക് പകരം രണ്ട് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാരെ (PSO) അദ്ദേഹത്തിനായി നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ വ്യൂഹത്തിൽ നിന്നുള്ള എസ്‌കോർട്ട് വാഹനം ഒഴിവാക്കിയെങ്കിലും പൈലറ്റ് വാഹനം അദ്ദേഹത്തോടൊപ്പം തുടരും. വസതിയിലെ പോലീസ് സുരക്ഷ നിലനിർത്തിയിട്ടുണ്ട്. വസതിയിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം വർദ്ധിപ്പിക്കണമോ എന്ന കാര്യത്തിൽ ആഭ്യന്തര സുരക്ഷാ വിലയിരുത്തൽ കമ്മിറ്റി തീരുമാനമെടുക്കും.
അതേസമയം, നവകേരള യാത്രയ്ക്കിടെ കെ.എസ്.യു പ്രവർത്തകരെ മർദ്ദിച്ച കേസിൽ പ്രതിയായ ഗൺമാൻ സന്ദീപിനെ സുരക്ഷാ ചുമതലകളിൽ നിന്നും ഒഴിവാക്കി പോലീസ് വകുപ്പിലേക്ക് തന്നെ തിരിച്ചയച്ചു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്താണ് സന്ദീപ് ഗൺമാനായി പ്രവർത്തിച്ചിരുന്നത്. അദ്ദേഹം പദവി ഒഴിഞ്ഞതോടെ വി.വി.ഐ.പി സുരക്ഷ പൂർണ്ണമായും പിൻവലിച്ച സാഹചര്യത്തിലാണ് സന്ദീപിനെ മാതൃ വകുപ്പിലേക്ക് തിരിച്ചയച്ചത്. എന്നാൽ ഇതേ കേസിൽ പ്രതിയായ മറ്റൊരു സുരക്ഷാ ഉദ്യോഗസ്ഥൻ അനിൽകുമാർ ഇപ്പോഴും പിണറായി വിജയനൊപ്പം സുരക്ഷാ സംഘത്തിലുണ്ട്.
മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ തുടങ്ങിയ മുൻ സർക്കാർ പ്രതിനിധികളുടെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഗൺമാൻമാരെയും മാതൃ വകുപ്പിലേക്ക് തിരിച്ചയച്ചിട്ടുണ്ട്.