പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) വലിയ പിളർപ്പിന് സാധ്യതയെന്ന് റിപ്പോർട്ടുകൾ. നിരവധി തൃണമൂൽ എംപിമാരും എംഎൽഎമാരും പാർട്ടി വിടാൻ തയാറെടുക്കുകയാണെന്ന് ബിജെപി നേതാക്കൾ അവകാശപ്പെട്ടു. മമത ബാനർജിക്ക് രാഷ്ട്രീയ തിരിച്ചടികൾ നേരിട്ടതോടെ തൃണമൂലിലെ ആഭ്യന്തര തർക്കങ്ങൾ രൂക്ഷമായിരിക്കുകയാണ്.
വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള തൃണമൂൽ ജനപ്രതിനിധികൾ പലയിടങ്ങളിലും രാജി സമർപ്പിച്ചത് പാർട്ടിക്കുള്ളിലെ പ്രതിസന്ധി വർദ്ധിപ്പിച്ചിട്ടുണ്ട്. രാജി പിൻവലിക്കാൻ മമത ബാനർജി ആവശ്യപ്പെട്ടിട്ടും പല ജനപ്രതിനിധികളും ഇതിന് തയാറായിട്ടില്ല. ഇത് സംസ്ഥാനത്ത് കനത്ത ഭരണ അസ്ഥിരതയ്ക്ക് കാരണമായിട്ടുണ്ട്.
അതിനിടെ, ബിജെപി നേതാവ് സുവേന്ദു അധികാരി പങ്കെടുത്ത യോഗത്തിൽ നിരവധി തൃണമൂൽ പ്രവർത്തകരും ജനപ്രതിനിധികളും പങ്കെടുത്തത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. ലോക്സഭയിലെ തൃണമൂലിന്റെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് അടുത്തിടെ മാറ്റിയ ബാരാസത്ത് എംപി കക്കോലി ഘോഷ് ദസ്തിദാറിന്റെ സാന്നിധ്യവും ചർച്ചയായി. പാർട്ടിക്കുള്ളിൽ നിന്ന് ഭീഷണി നേരിടുന്ന കക്കോലിക്ക് കേന്ദ്രസർക്കാർ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിട്ടുണ്ട്.
അനധികൃതമായി ഭൂമി കൈയേറി നിർമ്മിച്ച തൃണമൂൽ ഓഫീസുകൾ പൊളിച്ചുനീക്കുന്നതിനൊപ്പം, മുൻപ് സിപിഐഎമ്മിൽ നിന്ന് തൃണമൂൽ പിടിച്ചെടുത്ത ഓഫീസുകൾ തിരികെ നൽകാനുള്ള നടപടികളും ബംഗാളിൽ പുരോഗമിക്കുകയാണ്. തൃണമൂൽ വിട്ടെത്തുന്ന നേതാക്കളെ സ്വീകരിക്കാൻ ബിജെപി തയാറെടുപ്പുകൾ നടത്തുന്നുണ്ട്. കുറഞ്ഞത് 20 തൃണമൂൽ എംപിമാരെങ്കിലും തങ്ങളുടെ പാളയത്തിൽ എത്തിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്.